പോളിടെക്നിക്കിനെ ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി അലൈൻമെന്റ് മാറ്റിയതോടെ കണ്ണൂർ കല്യാശേരി ടൗൺ ഇല്ലാതാകുമെന്ന് നാട്ടുകാർ. പഴയ അലൈമെന്റിൽ ഉൾപ്പെട്ടവർ രേഖകളടക്കം കൈമാറിയശേഷമാണ് പുതിയ പാതയ്ക്കായി വീണ്ടും സർവേ നടത്തിയത്.
ഒരു മുന്നറിയിപ്പും നല്‍കാതെയാണ് ഈ സര്‍വേ കല്ല് കല്ല്യാശേരി ടൗണിന്റെ നടുക്ക് ദേശീയപാത അതോറിറ്റി കുഴിച്ചിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന ഇരുപതോളം കടകള്‍ പൊളിച്ചുമാറ്റേണ്ടിവരും. നേരത്തെ തയ്യാറാക്കിയ അലൈന്‍മെന്റിലകപ്പെട്ടവര്‍ രേഖകള്‍ നല്‍കി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. ചിലര്‍ മാറി താമസിക്കാന്‍ പുതിയ സ്ഥലംവരെ കണ്ടെത്തിയിരുന്നു. ഇതിനിടിയിലാണ് പോളിടെക്കിനിക്കിനെ രക്ഷിക്കാനാണെന്ന കാരണം പറഞ്ഞ് അലൈന്‍മെന്റ് മാറ്റിയത്. കലക്ടറാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്നും ദേശീയപാത അതോറിറ്റി പറയുന്നു.
പുതിയ അലൈന്‍മെന്റ് പ്രകാരം മൂന്ന് വീടുകളാണ് കുടിയൊഴിപ്പിക്കപ്പെടുക. ഇതോടെ ആദ്യം ഏറ്റെടുത്ത സ്ഥലം എന്തുചെയ്യുമെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.