തൃശൂര്‍ കുതിരാന്‍ േദശീയപാതയിലെ ഇരട്ടതുരങ്കപ്പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മഴയ്ക്കിടെ നാലു തവണയാണ് മണ്ണിടിഞ്ഞത്. തുരങ്കപ്പാത തുറക്കും മുമ്പേ മണ്ണിടിച്ചില്‍ നേരിടാന്‍ സംവിധാനം ആലോചിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുതിരാന്‍ ഇരട്ടതുരങ്കപ്പാതയുടെ മുകളില്‍ നിന്നാണ് മണ്ണിടിച്ചില്‍. നേരത്തെ, പാറ പൊട്ടിക്കുമ്പോള്‍ ഇളകി നിന്നിരുന്ന മണ്ണാണ് താഴേയ്ക്കു പതിച്ചത്. ഒരു തവണയല്ല, നാലു തവണ മണ്ണിടിഞ്ഞു. തുരങ്കപ്പാതയുടെ രണ്ടു കവാടങ്ങള്‍ക്കു മധ്യേയാണ് മണ്ണ് വീണത്. കവാടം മൂടിപ്പോയില്ല. തുരങ്കപ്പാതയുടെ മുകളിലേക്ക് നോക്കുമ്പോള്‍ ഇനിയും മണ്ണിടിയാന്‍ നില്‍ക്കുന്നത് കാണാം. ഇരുമ്പു വലയിട്ട് സുരക്ഷിത്വ മാര്‍ഗം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, മണ്ണിടിഞ്ഞത് പാറപൊട്ടിക്കുമ്പോള്‍ ഇളകി നിന്നിരുന്ന മണ്ണല്ലെന്ന് തുരങ്കപ്പാത നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. കനത്ത മഴയ്ക്കിടെ സ്വഭാവികമായുണ്ടായ മണ്ണിടിച്ചിലാണിത്. പക്ഷേ, ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല. കവാടങ്ങള്‍ക്കു മധ്യേ ആവശ്യത്തിനു സ്ഥലമുണ്ടെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി.
തുരങ്കപ്പാത എത്രയും വേഗം തുറന്നില്ലെങ്കില്‍ തൃശൂരില്‍ നിന്ന് പാലക്കാട്ടേയ്ക്കുള്ള യാത്രാദുരിതം തീരില്ല. മറുവശത്താണെങ്കില്‍ തുരങ്കപ്പാതയ്ക്കു സമീപം മണ്ണിടിച്ചില്‍ ഭീഷണിയും. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തുരങ്കപ്പാതകള്‍ തുറക്കാറായി. ഈ സമയത്താണ് മണ്ണിടിച്ചിലുണ്ടായി കാര്യങ്ങള്‍ തകിടംമറിച്ചത്.