കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫും..യുഡിഎഫും തമ്മില്‍ രഹസ്യധാരണയിലാണെന്ന ആരോപണവുമായി ബിജെപി. പാര്‍ട്ടിഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയങ്ങളില്‍ ഇരുമുന്നണികളും ഒന്നിച്ചു നിന്ന സാഹചര്യത്തിലാണ് ആരോപണം. അതേസമയം കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ഇന്നു ചര്‍ച്ച ചെയ്യും.
ജില്ലയില്‍ നാലു പഞ്ചായത്തുകളായിരുന്നു ബിജെപിയുടെ കൈപ്പിടിയിലുണ്ടായിരുന്നത്. ഇതില്‍ കാറഡുക്കയില്‍ പ്രസിഡന്റിനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫിന്റെ പിന്തുണയോടെയാണ് പാസയി. ഭരണം നഷ്ടമായതോടെ ജില്ലയിൽ മധൂർ, ബെള്ളൂർ, എൻമകജെ എന്നിങ്ങനെ മൂന്നു പഞ്ചായത്തുകളിലേയ്ക്ക് ബിജെപി ചുരുങ്ങി. ഇതില്‍ എന്‍മകജെയില്‍ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള എല്‍ഡിഎഫിന്റെ പിന്തുണയുടെ പ്രമേയം പാസാകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഇരുനേതൃത്വങ്ങള്‍ക്കുമെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. രണ്ടു മുന്നണികളും ജനങ്ങളെ വഞ്ചിക്കുന്നു എന്നാണ് ആക്ഷേപം.
കാറഡുക്കയില്‍ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണയ്ക്കെതരായ അവിശ്വാസ പ്രമേയത്തിന്മേല്‍ ഇന്ന് ചര്‍ച്ച നടക്കും. വികസന മുരടിപ്പുതന്നെയാണ് സിപിഎം ഉന്നയിക്കുന്ന ആരോപണം. വൈസ്പ്രസിഡന്റിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന കാര്യം തീര്‍ച്ചയായി. ബിജെപി ഭരിക്കുന്ന മധൂർ, ബെള്ളൂർ പഞ്ചായത്തുകളിലും നിലവിലെ ഭരണസമിതിയെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്.