മേച്ചരി വയലില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍ കുളം നിര്‍മ്മാണം

വയനാട് നടവയല്‍ മേച്ചരി വയലില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍ കുളം നിര്‍മ്മാണം. വിവിധ വകുപ്പുകളില്‍ നിന്നും യാതൊരു വിധ അനുമതികളുമില്ലാതെയായിരുന്നു പുഴയുടെ സമീപം വയല്‍ തരം മാറ്റിയത്.

തൃശൂര്‍ സ്വദേശി ഹാറൂണ്‍ ഖാലിദിന്റെ പേരിലുള്ളതാണ് പതിനഞ്ചേക്കേറോളം വയല്‍. സമീപപ്രദേശത്തെ കൃഷിയുടെ ഘടകമായ പനമരം പുഴ ഇതിനുസമീപത്തു കൂടിയാണ് ഒഴുകുന്നത്. ഒന്നരയേക്കറോളം വയല്‍ ഭൂമിയിലാണ് കുളം നിര്‍മ്മാണം. ആഴത്തില്‍ കുഴിയെടുത്തു. 

മല്‍സ്യക്കൃഷിക്കാണ് കുളം നിര്‍മ്മാണമെന്ന് നടത്തിപ്പുകാര്‍ പറയുന്നു. എന്നാല്‍ കൃഷിവകുപ്പില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ല. മല്‍സ്യക്കൃഷിക്ക് ഫിഷറീസ് വകുപ്പില്‍ നിന്നും അനുമതിയില്ല.

വയലില്‍ നാണ്യവിളകളും നട്ടിട്ടുണ്ട്. കല്ലുകളും ഇറക്കി. വില്ലേജ് ഒാഫീസില്‍ നിന്നും യാതൊരു അനുമതിയില്ല. മാസങ്ങളായി മണ്ണെടുക്കല്‍ നടന്നിട്ടും റവന്യൂ–കൃഷി വകുപ്പുകള്‍ അനങ്ങിയില്ല. മണ്ണുമാന്തിയന്ത്രങ്ങളും ,ലോറികളും പൊലീസ് പിടിച്ചെടുത്തു. ഇതിനു ശേഷമാണ് മറ്റ് വകുപ്പുകള്‍ ഇടപെട്ടത്. പരിസ്ഥിതി ലംഘനം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.