ജനവാസമേഖലയില്‍ മാലിന്യ സംസ്കരണ പ്ലാന്റ്; ആശങ്കയോടെ മണിയൂര്‍ ഗ്രാമം

ജനവാസമേഖലയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന കോഴിക്കോട് ജില്ലാഭരണകൂടത്തിന്റെ പ്രഖ്യാപനത്തില്‍ ആശങ്കയോടെ മണിയൂര്‍ ഗ്രാമം. പദ്ധതി പ്രദേശത്ത് നാട്ടുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 

ശോഭനയെന്ന വീട്ടമ്മ ഏഴ് ദിവസമായി ഇങ്ങനെ ഇടതടവില്ലാതെ മുദ്രാവാക്യം വിളിയ്ക്കുന്നു. ഒരു നാടിന്റെയാകെ ശബ്ദമായി കുട്ടികളുള്‍പ്പെടെ ഏറ്റെടുക്കുന്നു. മണിയൂര്‍ കുന്നത്തുകരയില്‍ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച മാലിന്യ പ്ലാന്റ് പദ്ധതി പിന്‍വലിക്കും വരെ ഇവര്‍ ഇവിടെയുണ്ടാകും. അര്‍ബുദബാധിതര്‍ ഏറെയുള്ള ഗ്രാമത്തില്‍ പുതുതലമുറ മാറാവ്യാധിയില്‍ അകപ്പെടാന്‍ പാടില്ല. ഒരിക്കലും വറ്റാത്ത കിണറുകള്‍ ശുദ്ധജല ഉറവകളായിത്തന്നെ നിലനില്‍ക്കണം. ഞങ്ങളുടെ കിടപ്പാടം പൊളിച്ച് നീക്കി നാടുവിടാനാകില്ല. ഇവരുടെ ആവശ്യം ന്യായമാണ്. 

കുന്നത്തുകര ലക്ഷംവീട് കോളനിയിലെ എണ്‍പത് സെന്റിലാണ് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പത്ത് മീറ്റര്‍ ചുറ്റളവില്‍ 112 വീടുകളുണ്ട്. ഇതൊന്നും അംഗീകരിക്കാതെ ജില്ലാഭരണകൂടമെടുത്ത തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ പന്തല്‍ കെട്ടിയുള്ള സമരം.