പോത്തുകൽ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു

ഞെട്ടിക്കുളം വാർഡിലെ അട്ടിമറി വിജയത്തോടെ മലപ്പുറത്തെ പോത്തുകൽ പഞ്ചായത്ത് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ ഞെട്ടിക്കുളം വാർഡിൽ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തിയിരുന്നത്. 

യു.ഡി.എഫിന് സ്വാധീനമുള്ള പതിനൊന്നാം വാർഡ് 88 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുസ്ഥാനാർഥി രജനി രാജൻ പിടിച്ചെടുത്തത്. ഇതോടെ 17 അംഗ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ LDF ന് ഒൻപത് അംഗങ്ങളും യു.ഡി.എഫിന് എട്ട് അംഗങ്ങളുമായി. ഭരണം ആർക്കെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായതു കൊണ്ട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് വാർഡിൽ നടന്നത്. 

കോൺഗ്രസിന്റെ വാർഡ് അംഗമായിരുന്ന താര അനിലിന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിൽ കോൺഗ്രസിലെ സി.കരുണാകരന്‍ പിള്ളയാണ് പഞ്ചായത്ത് പ്രസിഡൻറ്. സ്വന്തം വാർഡ് എന്ന നിലയിൽ എം. സ്വരാജ് എം.എല്‍, കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ വി.എസ്. ജോയി, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ പി.പി. സുഗതൻ തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഴുവൻ സമയത്തും വാർഡിലുണ്ടായിരുന്നു.