തലശേരി-മാഹി ബൈപാസ്; ഭൂമി നൽകുന്ന കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉടൻ

തലശേരി-മാഹി ബൈപാസിനായി ഭൂമി വിട്ടുനൽകുന്ന മാഹിയിലെ കുടുംബങ്ങൾക്ക് അടുത്തമാസം പതിനഞ്ചിനുള്ളിൽ നഷ്ടപരിഹാരത്തുക വിതരണം ചെയ്യും. ഏഴുപത് കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈ മാസം ഇരുപത്തിമൂന്നിന് പുതുച്ചേരി മുഖ്യമന്ത്രി വിതരണം ചെയ്യും. 

ബാങ്ക് അക്കൗണ്ടിൽ നഷ്ടപരിഹാരത്തുക എത്തി ആഴ്ചകൾ കഴിഞ്ഞിട്ടും വിതരണം ചെയ്യാൻ അധികൃതർ തയ്യാറായില്ല. ഇതാടെയാണ് ബൈപാസിനുവേണ്ടി വീടും ഭൂമിയും വിട്ടുനൽകുന്നവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രേഖകൾ പരിശോധിക്കുന്ന റവന്യൂവകുപ്പിന്റെ നടപടികൾ വേഗത്തിലാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. 

രേഖകൾ പരിശോധിച്ച് കഴിഞ്ഞ കുടുംബങ്ങൾക്ക് ഈ മാസം തന്നെ നഷ്ടപരിഹാരം നൽകുമെന്നാണ് മാഹി അഡ്മിനിസ്ട്രേറ്റർ നൽകുന്ന വിശദീകരണം. വീട് നഷ്ടമാകുന്നവരുടെയും പ്രായമായവരുടെയും നഷ്ടപരിഹാരം ഈ മാസം ഇരുപത്തിമൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നൽകും. വീടുകൾ ഒഴിഞ്ഞ് പോകാൻ ദേശീയ പാത അതോറിറ്റി നൽകിയ സമയം ഇനി ഒരുമാസം മാത്രമാണ് അവശേഷിക്കുന്നത്.