അവിശ്വാസത്തിലൂടെ ഭരണം നഷ്ടമായ മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കാൻ മുസ്്ലിംലീഗ് തീരുമാനം. പഞ്ചായത്തിൽ ഇനി കോൺഗ്രസുമായി ഒരു ധാരണയും വേണ്ടന്നാണ് ലീഗിന്റെ നിലപാട്.
മുസ്്ലിംലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദിന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് കഴിഞ്ഞ ദിവസം സ്ഥാനം നഷ്ടമായത്. കോൺഗ്രസിന് ഏഴും മുസ്്ലിംലീഗിന് ഒൻപതും സി.പി.എമ്മിന് അഞ്ചും അംഗങ്ങളാണുളളത്. കോൺഗ്രസിന്റേയും സി.പി.എമ്മിന്റേയും എതിർപ്പില്ലാത്തതുകൊണ്ടാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മുസ്്ലിംലീഗിന് ഇതുവരേയും ഭരണം നടത്താനായത്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സി.പി.എമ്മിനും എതിരെ മൽസരിക്കാനാണ് ലീഗ് തീരുമാനം.
ലീഗിനെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി യോജിക്കാനാണ് കോൺഗ്രസ് ധാരണ. മലപ്പുറത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് സംവിധാനം കൊണ്ടുവരാനുളള നീക്കത്തിന് കരുവാരകുണ്ടിലെ കോൺഗ്രസ്, ലീഗ് ഭിന്നത തടസമാകും.