കോഴിക്കോട് കുന്ദമംഗലത്ത് റവന്യൂ ഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം നിർമിച്ചു. വർഷങ്ങൾക്ക് മുൻപ് പഞ്ചായത്ത് പാട്ടത്തിനുനൽകിയ ഭൂമിയിലാണ് അനുമതിയില്ലാതെ കച്ചവടം നടത്തുന്നത്. നിർമാണത്തിനെതിരെ പഞ്ചായത്ത് ആവർത്തിച്ച് നോട്ടിസ് നൽകിയിട്ടും ഒഴിയാൻ തയാറാകുന്നില്ലെന്നാണ് പരാതി.
കുന്ദമംഗലം ടൗണിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തോട് ചേർന്നാണ് ഈ ആറുസെന്റ് ഭൂമി. ഇരുപത് വർഷങ്ങൾക്കുമുമ്പ് സ്വകാര്യ വ്യക്തിക്ക് താൽക്കാലിക ആവശ്യത്തിനായാണ് ഭൂമി പാട്ടത്തിന് നൽകിയത്. എന്നാൽ കഴിഞ്ഞ പത്തുവർഷമായി പാട്ടത്തുക അടച്ചിട്ടില്ല. മാത്രമല്ല റവന്യൂഭൂമിയിൽ ഷെഡ് നിർമിച്ച് സ്വകാര്യവ്യക്തി കച്ചവടവും തുടങ്ങി. പാട്ടഭൂമിയിലെ അനധികൃത നിർമാണത്തിനെതിരെ നിരവധിതവണ നോട്ടിസ് നൽകിയിട്ടും ഒഴിഞ്ഞുപോകാൻ സ്വകാര്യ വ്യക്തി തയാറാകുന്നില്ല.
മുന്നറിയിപ്പ് അവഗണിക്കുന്ന സാഹചര്യത്തിൽ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തുടങ്ങി. ജില്ലാ കലക്ടർക്ക് പരാതി നൽകി. റവന്യൂഭൂമി ഒഴിയാത്തതിന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾക്കും രൂപം നൽകിയിട്ടുണ്ട്. എന്നാൽ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം കോടതിയിൽ നേരിടുമെന്നാണ് സ്വകാര്യവ്യക്തിയുടെ നിലപാട്.