മലപ്പുറം ജില്ലയിൽ കോൺഗ്രസ്, ലീഗ് ഭിന്നത പരിഹരിക്കാനുളള യു.ഡി.എഫ് നേതൃനീക്കത്തിനിടെ കരുവാരകുണ്ട് പഞ്ചായത്തിൽ മുസ്്ലിംലീഗിന്റെ പഞ്ചായത്ത് പ്രസിഡന്റിനെ കോൺഗ്രസ് അവിശ്വാസത്തിലൂടെ പുറത്താക്കി. മുസ്്ലിംലീഗിലെ കെ. മുഹമ്മദിനെ സി.പി.എം പിന്തുണയോടെയാണ് കോൺഗ്രസ് അയോഗ്യനാക്കിയത്.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ മലപ്പുറത്തുണ്ടായ കോൺഗ്രസ്, ലീഗ് പ്രദേശിക തർക്കങ്ങൾ പരിഹരിക്കാനുളള നേതൃനീക്കത്തിന് തിരിച്ചടിയാണ് ലീഗിനെതിരെയുളള അവിശ്വാസം. അവിശ്വാസത്തെ എതിർത്ത് മുസ്്ലിംലീഗിലെ ഒൻപത് പേർ വോട്ടു ചെയ്തപ്പോൾ കോൺഗ്രസിലെ ഏഴും സി.പി.എമ്മിലെ അഞ്ചും അംഗങ്ങൾ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ഇതോടെ മുസ്്ലിംലീഗിന് ഭരണം നഷ്ടമായി. കോൺഗ്രസിന് രണ്ടര വർഷം ഭരണം നല്‍കണമെന്ന ആവശ്യം മുസ്്ലിംലീഗ് പരിഗണിക്കാത്തതാണ് അവിശ്വാസം കൊണ്ടുവരാനുളള കാരണം.
കോൺഗ്രസ്, ലീഗ് ഭിന്നതക്കിടെ ഭരണം പിടിക്കാനുളള വഴികൾ സി.പി.എമ്മും ആലോചിക്കുന്നുണ്ട്. പല വഴികൾ നോക്കിയിട്ടും പരിഹരിക്കാനാവാത്ത കരുവാരകുണ്ടിലെ ഭിന്നത യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.