പാലക്കാട് വെളളിനേഴിയിൽ ഉപയോഗശൂന്യമായ പാറമട നാട്ടുകാർക്ക് അപകടഭീഷണിയാകുന്നു. ക്വാറിയോട് ചേർന്നുളള പൊതുവഴിക്ക് സുരക്ഷാവേലിയില്ലാത്തതാണ് മുഖ്യപ്രശ്നം.
വെള്ളിനേഴി പഞ്ചായത്തിലെ 13 ാം വാർഡിലെ ചങ്ങിലിയോട്ടെ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിലച്ചിട്ട് 20 വർഷം പിന്നിടുന്നു. ഉപയോഗമില്ലാത്ത ഇൗ പാറമടയാണ് ഇപ്പോൾ നാട്ടുകാരെ ഭീതിയിലാക്കുന്നത്. പാറമടയ്ക്ക് സമീപത്തുകൂടിയുളള പൊതുവഴിയിൽ നിന്ന് താഴ്ചയിലേക്ക് നോക്കിയാൽ ആർക്കും ഭീതി തോന്നാം. നൂറടിയിലേറെ താഴ്ച. രാത്രിയിൽ ഉൾപ്പെടെ ഇതുവഴി യാത്രചെയ്യുന്ന പാറക്കുണ്ട് കോളനി നിവാസികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൊതുവഴിയുടെ വശത്തായി സുരക്ഷാവേലി നിർമിക്കുകയോ കരിങ്കല്ലുകൊണ്ട് മതിൽ നിർമിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉപയോഗശൂന്യമായ പാറമടകൾ അപകടങ്ങൾ ഉണ്ടാക്കുന്നത് പതിവാണെങ്കിലും പഞ്ചായത്ത് ഉൾപ്പെടെയുളള ഭരണസംവിധാനങ്ങൾ ഇവിടെ നാട്ടുകാരുടെ പരാതി കണ്ടില്ലെന്ന് നടിക്കുന്നു. പാറമട ഉടമസ്ഥനും പൊതുസമൂഹത്തോട് ഉത്തരാവാദിത്തമില്ലായ്മയാണ് കാണിക്കുന്നത്.