കഥകളിയുടെ ഈറ്റില്ലമായ പാലക്കാട്ടെ വെള്ളിനേഴി കലാഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കഥകളി പഠനം തുടരണമെന്നാവശ്യം ഉയരുന്നു. അഞ്ചുവർഷം മുൻപാണ് സ്കൂളിലെ അധ്യാപക തസ്തിക നിർത്തലാക്കിയത്.
ഒളപ്പണ്ണ മനയിൽ തുടങ്ങിയ കഥകളി പഠനം 1956 ലാണ് വെള്ളിനേഴി സ്ക്കൂളിലേക്കെത്തുന്നത്. കലാപ്രേമികളായ നന്മയുളളവരുടെ തലമുറ കഥകളിയെ സ്വീകരിച്ച് 2012 വരെ സ്കൂളിൽ പഠനം തുടർന്നു.
ചുട്ടി, ചെണ്ട, വേഷം, മദ്ദളം, കഥകളിസംഗീതം എന്നിവ പഠിപ്പിച്ചിരുന്ന അധ്യാപകർ ഒാരോഘട്ടങ്ങളിലായി വിരമിച്ചപ്പോൾ സ്കൂളിലെ അധ്യാപക തസ്തികകൾ ഒാരോന്നായി വിദ്യാഭ്യാസവകുപ്പ് നിർത്തലാക്കി.
സ്കൂളിലെ പഠനം ഇല്ലാതായപ്പോൾ കലാമണ്ഡലത്തിലും മറ്റ് ഗുരുക്കന്മാരുടെയും ശിക്ഷണത്തിലാണ് കഥകളി പഠിക്കുന്നത്. കഥകളിയുടെ വേഷങ്ങൾ ഉൾപ്പെടെ സൂക്ഷിക്കുന്ന പൈതൃക മ്യൂസിയവും ക്രമീകരിച്ചിരിക്കുന്ന ഏക പൊതുവിദ്യാലയമാണ് വെളളിനേഴി സ്കൂൾ.