കോഴിക്കോട് നഗരത്തിലെ മെഡിക്കൽ ഷോപ്പ് ഉടമകളുടെ യോഗം വിളിക്കാൻ പൊലീസ് തീരുമാനം. മെഡിക്കൽ ഷോപ്പുകളിൽ പതിവായി ലഹരി സാന്നിധ്യമുള്ള ഗുളിക വിറ്റിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബോധവല്‍രണത്തിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി.
പ്രായപൂർത്തിയാകാത്തവർക്ക് ഡോക്ടറുടെ കൃത്യമായ നിര്‍ദേശമില്ലാതെ മരുന്ന് നൽകിയാൽ നടപടിയുണ്ടാകും. ഡോക്ടർമാർ കുറിച്ച് നൽകുന്ന മരുന്ന് തുണ്ടിലെ വിശദാംശങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കണം. പിന്നീടുള്ള അന്വേഷണത്തിൽ നിർബന്ധമായും ഇത് കാണിക്കണം. പതിവായി ലഹരി സാന്നിധ്യമുള്ള മരുന്ന് വാങ്ങുന്നവരുടെ വിവരം പൊലീസിനും എക്സൈസിനും കൈമാറണം. ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കാത്ത മെഡിക്കൽ സ്റ്റോറുകളുടെ കാര്യത്തിൽ നടപടിക്ക് ഡ്രഗ്സ് കൺട്രോളറുടെ സഹായം ഉറപ്പാക്കും.
കോഴിക്കോട് നഗരത്തിൽ മാത്രം നിയന്ത്രണമില്ലാതെ 36 മെഡിക്കൽ ഷോപ്പുകൾ ലഹരി സാന്നിധ്യമുള്ള ഗുളികകൾ വിറ്റിരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനയും പ്രതിരോധ നടപടികളും എക്സൈസും പൊലീസും ആസൂത്രണം ചെയ്തിട്ടുള്ളത്.