കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ ദേശീയപാത അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. സ്ഥലമേറ്റെടുക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
രണ്ടേക്കർ ഇരുപത്തി മൂന്നര സെന്റ് സ്ഥലമാണ് ദേശീയപാത അതോറിറ്റിക്ക് അനുവദിച്ചത്. സെന്റൊന്നിന് ഒൻപതര ലക്ഷം വീതം കേന്ദ്ര വനംമന്ത്രാലയത്തിന് കൈമാറിയാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്. ഇരുപത്തി ഏഴിടങ്ങളിൽ റോഡിന്റെ വീതി കൂട്ടുന്നതിനൊപ്പം ഒൻപത് വളവുകളിൽ നാലിടത്ത് വീതി കൂട്ടി ഇന്റർലോക്ക് പാകി ബലപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ആറ് മാസം മുൻപ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രാഥമിക അനുമതി നൽകിയെങ്കിലും അന്തിമ അനുമതി നേടിയെടുക്കാൻ സർക്കാർ തലത്തിൽ സമ്മർദ്ധമുണ്ടായില്ലെന്നാണ് പരാതി.
ഭൂമിയ്ക്കും മുറിയ്ക്കുന്ന മരത്തിനുമായി 34 ലക്ഷം രൂപയാണ് സർക്കാർ അടച്ചത്. പത്ത് മരം മുറിയ്ക്കുമ്പോൾ ഇരുപത് മരം വച്ചുപിടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ നിബന്ധനകളെല്ലാം പാലിച്ച് സ്ഥലമേറ്റെടുത്തിട്ടും കുരുക്കഴിക്കാൻ നടപടിയില്ലെന്നാണ് വിമർശനം. നടപടി വൈകിയാൽ ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.