നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ലതയെ അനുസ്മരിച്ച് പാലക്കാട് മലമ്പുഴയിൽ യോഗം. മാവോയിസ്റ്റ് അനുകൂല സംഘടനകളും അനുഭാവികളുമാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ ഒാഗസ്റ്റ് ആറിന് നിലമ്പൂർ വനത്തിൽ വച്ച് കാട്ടാനയുടെ ആക്രമണത്തിൽ ലത കൊല്ലപ്പെട്ടതായി മാവോയിസ്റ്റുകൾ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് ലതയുടെ ജന്മനാട്ടിൽ സിപിഎമ്മിന് സ്വാധീനമുളള മലമ്പുഴയിലെ കാഞ്ഞിരംകടവിൽ അനുസ്മരണയോഗം ചേർ‌്നതത്. ഗ്രോ വാസുവും മുണ്ടൂർ രാവുണ്ണിയും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ നാൽപതുപേർ യോഗത്തിൽ പങ്കെടുത്തു. മാവോയിസ്റ്റ് പോരാട്ടത്തിന് ലത ധീരയായിരുന്നുവെന്നും വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എഡിബിയുടെ നോഡൽ ഒാഫീസ് ആക്രമിച്ചതിൽ ഉൾപ്പെടെ ലതയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും നേതാക്കൾ അനുസ്മരിച്ചു. ഇടതുപാർട്ടികളുടെ നയങ്ങൾക്കെതിരെയും യോഗത്തിൽ വിമർശനമുണ്ടായി.
പരസ്യമായി മാവോയിസ്റ്റ് അനുസ്മരണയോഗം ആദ്യമായാണ് കേരളീയ സാഹചര്യത്തിൽ നടക്കുന്നത്. അതിനാൽ യോഗത്തിൽ പങ്കെടുക്കുന്നവരെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗവും സ്ഥലത്തുണ്ടായിരുന്നു.