പാലക്കാട് കോട്ടോപാടം പഞ്ചായത്തിലെ കാരയ്ക്കാട് കോളനിയിൽ ആദിവാസികൾക്ക് ദുരിതജീവിതം. പുനരധിവാസ പദ്ധതി പ്രകാരമുളള വീടുനിർമാണം മൂന്നുവർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല. കുടിവെളളമോ വൈദ്യുതിയോ ഇല്ലാതെ അടച്ചുറപ്പില്ലാത്ത വീടുകൾ നിർമിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.
കാലിന് സ്വാധീനമില്ലാത്ത കറുപ്പന്റേത് ഉൾപ്പെടെ 22 കുടുംബങ്ങളാണ് പുനരധിവാസത്തിന്റെ ദുരിതം അനുഭവിക്കുന്നത്. സിമന്റ് പൂശാത്ത വീടുകൾ. ചില വീടുകളിൽ മാത്രമാണ് ശുചിമുറി , കുടിവെളളമില്ല. വൈദ്യുതിയില്ല. മലയരയ വിഭാഗത്തില്‍പെട്ട ആദിവാസികൾക്ക് മൂന്നുസെന്റ് വീതം മിച്ചഭൂമിയും വീടുനിർമിക്കാൻ രണ്ടരലക്ഷം രൂപയുമാണ് അനുവദിച്ചത്.
നിർമാണം പൂർത്തിയാക്കാതെ കരാറുകാരന്റ് അനാസ്ഥ ഇപ്പോഴും തുടരുന്നു. ബ്ളോക്ക് , ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടേത് എല്ലാം ഇപ്പം ശരിയാക്കിത്തരാമെന്ന പതിവ് മറുപടി. നിർമാണപ്രവൃത്തികളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.