സംസ്ഥാനത്ത് നെല്ലു സംഭരണത്തിന് ആവശ്യമെങ്കിൽ സ്വകാര്യമില്ലുകാരുടെ ഗോഡൗൺ ഏറ്റെടുക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ. അടുത്തമാസം ഒന്നിന് നെല്ലുസംഭരണം തുടങ്ങാനാണ് തീരുമാനം. കർഷകർക്ക് മൂന്നു ദിവസത്തിനുള്ളിൽ സംഭരണവില നൽകുന്നതിന് ബാങ്കുകളുമായി ധാരണയായെന്നും മന്ത്രി പാലക്കാട്ടു പറഞ്ഞു.
പാലക്കാട്, തൃശൂർ ജില്ലകളിലെ നെല്ലു സംഭരണത്തിന്റെ നടപടികൾ മന്ത്രി വിഎസ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. സർക്കാര് നെല്ലു സംഭരിച്ചാൽ എവിടെ സൂക്ഷിമെന്നത് പ്രശ്നമല്ല. ഓരോ കൃഷി ഭവൻ പരിധിയിലും കൃഷിക്കാരുടെ കളം ഉൾപ്പെടെയുള്ള സൂക്ഷിപ്പുകേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താം. സ്വകാര്യമില്ലുകാരുടെ സംഭരണ കേന്ദ്രങ്ങൾ ആവശ്യമെങ്കിൽ നിയമപ്രകാരം ഏറ്റെടുക്കും. വെയർഹൗസിങ് കോർപറേഷന്റേതും , സഹകരണ ബാങ്കുകളുടെയും ഉൾപ്പെെടയുളള ഗോഡൗണുകൾ ക്രമീകരിക്കാം.
നെല്ലുസംഭരിച്ച് മൂന്നു ദിവസത്തിനുള്ളിൽ സംഭരണ വില കർഷകരുടെ അക്കൗണ്ടിലെത്തും. ഇതിനായി ജില്ലാ തലങ്ങളിൽ ബാങ്കുകളുമായി ധാരണയായി. പാലക്കാട് ജില്ലയിൽ നിന്ന് ഒരു ലക്ഷം മെട്രിക് ടൺ നെല്ലു സംഭരിക്കാനാകുമെന്നാണു പ്രതീക്ഷ. ഓരോ സംഭരണക്കാലത്തും മില്ലുകാർ സൃഷ്ടിക്കുന്ന സമ്മർദ തന്ത്രത്തിന് സർക്കാർ വഴങ്ങില്ലെന്ന് കൃഷിമന്ത്രി ആവർത്തിച്ചു.