ഗ്രാമീണമേഖലയിൽ ജൈവവൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ നിർജീവമാണെന്ന് നിയമസഭാ സമിതി. നെല്ലിയാമ്പതിയിൽ ഉൾപ്പെടെ സ്വകാര്യതോട്ടം ഉടമകളും ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ നടപ്പാക്കണം. പുതിയ നിർദേശങ്ങൾ അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സമിതി ചെയർമാർ അറിയിച്ചു.
ജൈവവൈവിധ്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നെല്ലിയാമ്പതിയിലെത്തിയ നിയമസഭാ സമിതിക്ക് മുന്നിൽ പരാതികളേറെ ലഭിച്ചു. സ്വഭാവികവനത്തിനപ്പുറം സ്വകാര്യതോട്ടങ്ങളിലൊന്നും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനമില്ല. സാധാരണക്കാരെ ഉൾപ്പെടുത്തി ഗ്രാമീണമേഖലയിൽ കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് നിയമസഭാ സമിതി വിലയിരുത്തി.
പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണം , പാട്ടക്കാലവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കണം , വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണം തുടങ്ങി നിരവധി നിർദേശങ്ങൾ സമിതിക്ക് ലഭിച്ചു. പെരിയാർ മാതൃകയിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഇക്കോ ടൂറിസം പദ്ധതികൾ മാതൃകയാണ്. വിവിധ ജില്ലകളിലെ തെളിവെടുപ്പിന്റെ റിപ്പോർട്ടുകൾ അടുത്ത നിയമസസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. അതേസമയം നിയമസഭാ സമിതിയിൽ അംഗങ്ങളായ പാലക്കാട് ജില്ലയിലെ മൂന്ന് അംഗങ്ങളും തെളിവെടുപ്പിൽ പങ്കെടുത്തില്ല.