കാസർകോട് എൻമകജെയിലെ എൻഡോസൾഫാൻ ദുരിതബാധിതയായ ശീലാവതിക്ക് ആധാർ കാർഡ് കിട്ടി. ആധാർ ഇല്ലാത്തതിന്റെ പേരിൽ പെൻഷൻ മുടങ്ങിയ ശീലവതിയുടെ ദുരിതജീവിതം മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ കലക്ടർ കെ.ജീവൻ ബാബുവിന്റെ ഇടപെടലിനെത്തുടർന്ന് ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് കാർഡ് നൽകിയത്.
ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ ഒരു വർഷമായി അംഗപരിമിതർക്കുളള പെൻഷൻ നിഷേധിക്കപ്പെട്ട ശീലവതിയുടെ വാർത്ത ശനിയാഴ്ചയാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത്. വാർത്ത ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ വെറും രണ്ടു ദിവസത്തിനുള്ളിൽ ശീലവതിക്ക് ആധാർ കാർഡ് ലഭ്യമായി. കയ്യാർ അക്ഷയ സെന്ററിൽ നിന്ന് ആധാർ രജിസ്ട്രേഷന് വേണ്ട ഉപകരണങ്ങൾ ശീലവതിയുടെ വീട്ടിലെത്തിച്ചു. പിന്നെ അമ്മ ദേവകിയിൽ നിന്ന് വിശാദംശങ്ങൾ ചോദിച്ചറിഞ്ഞ് രജിസ്ട്രേഷൻ. അരമണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി.
നിത്യച്ചെലവിനുള്ള ഏക ആശ്രയമായിരുന്ന പെൻഷൻ ഇനി മുട്ടില്ലാതെ ലഭിക്കുമല്ലോ എന്ന സന്തോഷമായിരുന്നു അമ്മ േദവകിക്ക്. ആധാർ കാർഡില്ലാത്തതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന ജില്ലയിലെ മുഴുവൻ എൻഡോസൾഫാൻ ദുരിതബാധിതർക്കും ആവശ്യമെങ്കിൽ ആധാർ രജിസ്ട്രേഷനുള്ള നടപടികൾ വീട്ടിലെത്തി ചെയ്തുകൊടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.