മറ്റ് പ്രമുഖ പാര്‍ട്ടികളെല്ലാം നിലപാട് വ്യക്തമാക്കിയിട്ടും കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിലെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം. വയൽ നികത്തുന്നതിനെതിരെ സിപിഎമ്മിന്റെ പാർട്ടി ഗ്രാമത്തിൽ നടക്കുന്ന സമരത്തെ പിന്തുണയ്ക്കാനോ തള്ളിപറയാനോ കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല. മുൻ നിശ്ചയിച്ച പ്രകാരം ബൈപ്പാസ് നിർമിച്ചാൽ കോൺഗ്രസ് പ്രവർത്തകരുടെ വീട് വിട്ടുകൊടുക്കേണ്ടിവരുമെന്ന ആശങ്കയാണ് നിശബ്ദതയ്ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.
സിപിഎമ്മിന്റെ ഈ നിലപാടിന്റെ തണലിലാണ് ജില്ലയിലെ കോൺഗ്രസ്. വയൽ സംരക്ഷണം ആവശ്യപ്പെട്ട് നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന പോലും ഇതുവരെ ഇറക്കിയിട്ടില്ല. ജനവാസ മേഖലയിലൂടെ ബൈപ്പാസ് നിർമിച്ചാൽ നൂറിലധികം വീടുകൾ കുടിയൊഴിപ്പിക്കപ്പെടും. ജനവാസമേഖല ഒഴിവാക്കിയാൽ ഏക്കർ കണക്കിന് നെൽവയലാണ് നികത്തപ്പെടുന്നത്. ഇതിൽ ഏത് വേണമെന്നോ അല്ലെങ്കിൽ മൂന്നാമതൊരു മാർഗം നിർദേശിക്കാനോ കോൺഗ്രസിന് സാധിച്ചിട്ടില്ല. വോട്ട് രാഷ്ട്രീയമാണ് കോൺഗ്രസിന്റെ നിലപാടില്ലായ്മയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.