കണ്ണൂർ തളിപ്പറമ്പ് കിഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരം രണ്ടാഴ്ച പിന്നിട്ടു. നിരാഹരമിരുന്ന സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സ്ത്രീകളുടെ നേതൃത്വത്തിലാണ് സമരം മുന്നേറുന്നത്.
പതിനാലാംവയസിൽ പാടത്തിറങ്ങിയ ജാനകിയമ്മയാണ് അന്നം തരുന്ന തണ്ണീർത്തടം സംരക്ഷിക്കാൻ നിരാഹാരമിരിക്കുന്നത്. കൂട്ടിന് നാട്ടിലെ സ്ത്രീകളുമുണ്ട്. പാർട്ടി ഗ്രാമത്തിൽ നടക്കുന്ന സമരത്തിലിടപെടാൻ സിപിഎമ്മോ, എംഎൽഎയോ തയ്യാറായിട്ടില്ല. ആര് പിന്തുണ നൽകിയാലും ഇല്ലേലും വയൽ നികത്തില്ലെന്ന് സർക്കാരിൽനിന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരും.
സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ സമരവേദിയിലെത്തി പിന്തുണ നൽകിയിരുന്നു. ചുടല-കുറ്റിക്കോൽ ബൈപ്പാസിനുവേണ്ടിയാണ് ദേശീയപാത അധികൃതർ 250 ഏക്കർ നെൽവയൽ നികത്താനൊരുങ്ങുന്നത്.