പാലക്കാട് ചെർപ്പുളശേരിയിൽ ബസ് സ്റ്റാൻഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയെന്നാണ് നഗരസഭയുടെ വിശദീകരണം. നിർമാണം പൂർത്തിയാക്കാൻ ഇനി ഒരു കോടി കൂടി വേണ്ടിവരും. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 40 സെന്റ് സ്ഥലത്ത് പുതിയ ബസ് സ്റ്റാൻഡിന്റെ നിർമാണം തുടങ്ങിയിട്ട് മൂന്നുവർഷം പിന്നിടുന്നു.
ഇതിനോടകം ഇരുപതു ലക്ഷം രൂപ ചെലവഴിച്ച് വഴിയും ബസ് യാർഡും നിർമിച്ചു. 35 ബസുകൾ ഒരേസമയം നിർത്തിയിടാനുളള സൗകര്യമൊരുക്കണം. മൂന്നു നില കെട്ടിടവുമാണ് പദ്ധതിയിലുളളത്. ഇത്രയും നിർമ്മാണം പൂർത്തിയാക്കാൻ ഒരുകോടി രൂപ ആവശ്യമായി വരും. പക്ഷേ നഗരസഭയുടെ കൈവശം പണമില്ല. സർക്കാർ ഏജൻസിയിൽ നിന്ന് വായ്പയെടുക്കാനാണ് ഭരണസമിതി ആലോചിക്കുന്നത്.
ഒരു കോടി 53 ലക്ഷം രൂപ നഗരസഭക്ക് സർക്കാർ നൽകാനുണ്ട്. ഇൗ പണം കിട്ടിയാൽ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകും. എന്നാൽ യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ സർക്കാരിനോട് പണം ചോദിക്കാതെ രാഷ്ട്രീയം കളിക്കുകയാണെന്നാണ് നഗരസഭയിലെ ഇടതുകൗൺസിലർമാരുടെ വാദം.