കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായ മണ്ണാർക്കാട് അട്ടപ്പാടി ചുരം റോഡിൽ നാളെ മുതൽ ചെറിയ വാഹനങ്ങളുടെ യാത്ര അനുവദിക്കും. പകൽ സമയത്തേക്ക് മാത്രമാണ് റോഡ് തുറന്നുകൊടുക്കുക. മഴക്കെടുതിയിൽ ദുരിതമനുഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകാനും കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് ചുരം റോഡിലൂടെയുള്ള യാത്ര മുടങ്ങിയിട്ട് അഞ്ചു ദിവസം പിന്നിടുന്നു. റോഡിലേക്ക് മലയിടിഞ്ഞു വീണ കൂറ്റൻ കല്ലുകളും മരങ്ങളും മാറ്റി ഭാഗീകമായി ഗതാഗതത്തിന് യോഗ്യമാക്കിയിട്ടുണ്ട്. നാളെ മുതൽ കാറും ജീപ്പും ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം. പകൽ സമയത്ത് മാത്രമേ യാത്ര അനുവദിക്കൂ. ബസും ലോറിയും ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് റോഡ് നിലവിൽ സുരക്ഷിതമല്ലെന്നാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോർട്ട്.
ആരോഗ്യ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മേഖലകളിലെ നഷ്ടത്തിന്റെ കണക്ക് ജില്ലാ ഭരണകൂടം സർക്കാരിന് സമർപ്പിച്ചു. 300 ഏക്കറിൽ കൃഷിനാശം.11 വീടുകൾ പൂർണ്ണമായും 298 വീടുകൾ ഭാഗികമായും തകർന്നു. വളർത്തു പക്ഷികളും മൃഗങ്ങളുമായി 1565 എണ്ണത്തിനു ജീവഹാനിയുണ്ടായെന്നാണ് കണക്ക്. ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഇനിയും ദിവസങ്ങളടുക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കലക്ട്രേറ്റിലെ അവലോകന യോഗത്തിൽ പങ്കെടുത്തു.