കനത്തമഴയിൽ പാലക്കാട് ചെർപ്പുളശ്ശേരി മേഖലയിലും നാശനഷ്ടങ്ങളേറെ. തൂതപ്പുഴയുടെ തീരത്തെ നെൽപ്പാടങ്ങളെല്ലാം വെളളത്തിലായി. തകർന്ന റോഡുകളും നാട്ടുകാരെ വലയ്ക്കുന്നു.
തൂതയിൽ മണ്ണിടിഞ്ഞ് വീണ്് ഒരു വീട് ഭാഗീകമായി തകർന്നു. പനഞ്ചിക്കൽ വീട്ടിൽ ശ്രീനിയുടെ വീട്ടിലേക്കാണ് വലിയ പാറയും മണ്ണും ഉൾപ്പടെ അടർന്ന് വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തൂതപ്പുഴയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയധികം വെളളം ഉയരുന്നത്. നിരവധി കർഷകരുടെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെല്ലും വാഴയുമാണ് കൂടുതലും ഇല്ലാതായത്.
മേഖലയിൽ വൈദ്യുതി , റോഡ് സംവിധാനങ്ങളും മഴയിൽ തകർന്നു. സർക്കാർ വകുപ്പുകളുടെ കണക്കെടുപ്പ് പൂർത്തിയായി നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.