അട്ടപ്പാടിക്ക് പ്രഹരമായ കനത്തമഴ ഭാരതപ്പുഴയ്ക്കാണ് ജീവനേകിയത്. മരുഭൂമി പോലെ കിടന്ന നിളയിൽ ആറടി ഉയരത്തിൽ ജലനിരപ്പുയർന്നു. ഇരുകരകളെയും തൊട്ടുരുമ്മി വെളളമൊഴുകുന്നുണ്ടെങ്കിലും കിഴക്കൻ മഴയില്ലെങ്കിൽ പുഴയിൽ നീരൊഴുക്ക്് നിലയ്ക്കും.
മരുഭൂമി പോലെ മണൽവരിച്ച് , ചെറുകുഴികളിൽ മാത്രം വെളളം നിറഞ്ഞ്, കാടുകൾ മൂടി ഇല്ലാതായ ഭാരതപ്പുഴ ഇപ്പോൾ ജലസമൃദ്ധമായി. പട്ടാമ്പി , ഷൊർണൂർ ഭാഗങ്ങളിലാണ് പുഴ ഇരുകരകളും തൊട്ട് ഒഴുകുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ മഴയാണ് പുഴയിൽ ജലനിരപ്പുയർത്തിയത്. സൈലന്റുവാലി , അട്ടപ്പാടി മലനിരകളിലെ വെളളമാണ് നെല്ലിപ്പുഴയും , തൂതപ്പുഴയും കൈവഴികളായി ഭാരതപ്പുഴയിൽ ഒഴുകിയെത്തിയത്. കേന്ദ്ര ജലകമ്മീഷന്റെ കണക്കുപ്രകാരം ശരാശരി ആറ് അടി ഉയരത്തിൽ ജലനിരപ്പുയർന്നു. എന്നാലിത് അത്ര കൂടുതലുമല്ല. പത്തുവർഷം മുൻപ് പട്ടാമ്പി പാലത്തിനു മുകളിലൂടെ വെളളം ഒഴുകിയിരുന്നതും ചരിത്രമാണ്.
നല്ല കിഴക്കൻ മഴ ലഭിച്ചാലേ നീരൊഴുക്ക് നിലനിൽക്കു. ജലസംരക്ഷണ പദ്ധതികളൊന്നുമില്ലാത്തതിനാൽ എത്രവെളളമെത്തിയാലും അധികനാൾ നീണ്ടുനിൽക്കാതെ അറബിക്കടലിൽ പതിക്കുകയാണ്. നാലുമാസം കൂടി കഴിയുമ്പോൾ ഭാരതപ്പുഴയുടെ ജലസമൃദ്ധമായ കാഴ്ചകൾ ഒാർമയാകും. പിന്നീട് വേനൽക്കാലത്താണ് നമ്മൾ പുഴയിലെ ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുക.