കനത്തമഴയിൽ അട്ടപ്പാടി ഒറ്റപ്പെട്ടു. രണ്ടു ദിവസമായി ഗതാഗതം തടസപ്പെട്ട അട്ടപ്പാടി ചുരം റോഡിൽ വീണ്ടും മലയിടിഞ്ഞു വീണത് പ്രതിസന്ധിയായി. കാഞ്ഞിരപ്പുഴയിൽ ഉരുൾപൊട്ടി നിരവധി വീടുകളാണ് തകർന്നത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വൈദ്യുതി, റോഡ് ബന്ധങ്ങളില്ലാതെ അട്ടപ്പാടി ഒറ്റപ്പെട്ടിട്ട് രണ്ടു ദിവസം പിന്നിടുന്നു. മണ്ണാർക്കാട് ആനക്കട്ടി ചുരം റോഡ് ഭാഗീകമായി തകർന്നു. കൂറ്റൻ കല്ലുകളാണ് റോഡിൽ പതിച്ചിരിക്കുന്നത്.
ഗതാഗത തടസം നീക്കാനുള്ള ശ്രമത്തിനിടെ വീണ്ടും മലയിടിയുകയാണ്. പാലായിൽ നിന്ന് ആനകട്ടിയിലേക്ക് വന്ന കെഎസ്ആർടിസി ബസും രണ്ടു ദിവസമായി ചുരത്തിൽ കുടുങ്ങി. വരഗാർ പുഴയിൽ ജലനിരപ്പുയർന്നതിനാൽ ഇടവാണി , ഭൂതയാർ ഊരുകളിലായി 230 കൂടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധമില്ല. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ പൂഞ്ചോല ഉറവൻചോലയിൽ ഉരുൾപൊട്ടി ഒരു വീട് പൂർണമായും മൂന്നു വീടുകൾ ഭാഗീകമായും തകർന്നു. വളർത്തുമൃഗങ്ങളും കൃഷിയിടങ്ങളും ഒലിച്ചുപോയി.