വയനാട്ടിൽ പാളിപ്പോയ ആദിവാസി വികസന പദ്ധതികളിലൊന്നാണ് തിരുനെല്ലിയിലെ കരകൗശലവസ്തു നിർമ്മാണകേന്ദ്രം. പ്രദേശത്തെ ആദിവാസികുടുംബങ്ങൾക്ക് തൊഴിൽ നൽകാൻ വ്യവസായ വകുപ്പിന് കീഴിൽ തുടങ്ങിയ സംരംഭം വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്.
മുള, ചൂരൽ എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതായിരുന്നു പദ്ധതി. ആദിവാസി കുടുംബങ്ങളുടെ പൂർണ്ണസഹകരണവും ഉണ്ടായിരുന്നു. 65 പേരായിരുന്നു ആദ്യഘട്ടത്തിൽ സംഘത്തിൽ. എന്നാൽ കുറഞ്ഞ വേതനമായിരുന്നു ലഭിച്ചിരുന്നത്. കൂലി കൂട്ടണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പ്രശ്നമായി. ക്രമേണ തൊഴിലെടുത്തവർ പിൻവാങ്ങിത്തുടങ്ങി.
1995 ൽ നിർമ്മിച്ച കെട്ടിടമാണിത്. ഉപകാരങ്ങളും കെട്ടിടവും കാട് കയറി നശിക്കുകയാണ്. പദ്ധതി പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ മറ്റ് സേവനങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്നാണ് നാടിന്റെ ആവശ്യം.