ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെതുടർന്ന് മലപ്പുറം പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ദിനംപ്രതി പന്ത്രണ്ട് സർവീസുകളാണ് മുടങ്ങുന്നത്.
ഒന്നര ആഴ്ച മുമ്പാണ് പെരിന്തൽമണ്ണ ഡിപ്പോയിലെ 7 ഡ്രൈവർമാരേയും 10 കണ്ടക്ടർമാരേയും കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനു പകരം ഒരാളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല.ഇതാണ് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റിച്ചത്.50 ബസുകൾ സർവീസ് നടത്തിയത് 38 ആയി ചുരുങ്ങി.വരുമാനത്തിലും ഇടിവുണ്ടായി.ദിനം പ്രതി 7 ലക്ഷം രൂപ വരുമാനം കിട്ടിയത് ആറുലക്ഷത്തിൽ താഴെയായി.ഡിപ്പോക്ക് ഏറ്റവും അധികം വരുമാനം നൽകുന്ന വളാഞ്ചേരി സർവീസിനെയാണ് ഇത് കാര്യമായി ബാധിച്ചത്.
ഇതുമാത്രമല്ല ഡിപ്പോക്ക് അനുവദിച്ച 2 പുതിയ ജെൻറം ബസുകൾ ആറുമാസമായി പെർമിറ്റ് കാത്ത് കിടക്കുകയാണ്.നിലവിലുള്ള ജീവനക്കാർ അധിക സമയം ജോലിയെടുത്താണ് ഡിപ്പോയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവനക്കാരുടെ കുറവ് ഉടൻ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളെ ഇത് ബാധിക്കും.