കെ.എസ്.ആർ.ടിസിക്ക് വൻ വരുമാനം നേടിക്കൊടുക്കുന്ന സൂപ്പർ എക്സ്പ്രസ് ബസുകളിലെ സീറ്റുകളുടെ പുഷ്ബാക്ക് സംവിധാനം ഒഴിവാക്കാൻ നീക്കം. ആദ്യഘട്ടമായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബംഗളുരുവിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ബുഷ്ബാക്ക് സീറ്റുകൾ അഴിച്ചുമാറ്റി. ബംഗളുരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാനാണ് നടപടിയെന്നാണ് ആരോപണം.
കുറഞ്ഞ നിരക്കിലുള്ള കെ.എസ്.ആർടിസിയുടെ ആഢംബര സർവീസാണ് സൂപ്പർ എക്പ്രസ്. സെമി സ്ലീപ്പർ സീറ്റുകളിലെ പുഷ്ബാക്ക് സംവിധാനമാണ് ദീർഘദൂര യാത്രക്കാരെ ആകർഷിക്കുന്നത്.പ്രത്യേക ഉത്തരവോ സർക്കുലറോ ഇല്ലാതെയാണ് എ.ടി.സി 143 നമ്പറിലുള്ള ബസിൽ നിന്നും ഇവ ഊരിമാറ്റിയത്.
കോഴിക്കോട് ഡിപ്പോയിലെ 15 സൂപ്പർ എക്സ്പ്രസ് ബസുകളിലെയും പുഷ്ബാക്ക് സംവിധാനം ഒഴിവാക്കാനാണ് തീരുമാനം. ജീവനക്കാരുടെ സംഘടനകൾ എതിര്‍ത്തതിനെത്തുടര്‍ന്ന് പ്രവർത്തന രഹിതമാക്കിയ പുഷ്ബാക്ക് സീറ്റുകൾ പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും നടന്നില്ല. ഓണക്കാലത്ത് മാത്രം പന്ത്രണ്ട് ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ബസുകളിലെ പുഷ്ബാക്ക് സീറ്റുകളാണ് തലതരിഞ്ഞ നടപടിയിലൂടെ കെ,എസ്.ആർ.ടിസി എടുത്ത് കളയുന്നത്. ഇത് സ്വകാര്യ ബസ് ലോബിക്ക് സഹായമാകുമെന്നാണ് ആക്ഷേപം. എന്നാല്‍ കൂടുതല്‍ ആളെക്കയറ്റാകാനാകുമെന്നറിയിച്ച് പൊളിച്ചെടുക്കല്‍ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് മാനേജ്മെന്റ്.