പാലക്കാട് ചെർപ്പുളശേരി നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ഇടുങ്ങിയ റോഡും വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതുമാണ് മുഖ്യപ്രശ്നം. പൊതുപാർക്കിങ് ക്രമീകരിക്കാൻ സ്ഥലം ലഭിക്കുന്നില്ലെന്നാണ് നഗരസഭയുടെ നിലപാട്.
പാലക്കാട് ജില്ലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ചെർപ്പുളശേരി നഗരത്തിന് അടുക്കുംചിട്ടയുമില്ലെങ്കിൽ വരുംകാലങ്ങളിൽ പൊതുജനം ഏറെ ബുദ്ധിമുട്ടും. വ്യാപാരകേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും ഒരിടത്തുപോലും വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ല. റോഡ് വശത്ത് വാഹനങ്ങൾ നിർത്താൻ നോക്കിയാൽ എല്ലായിടത്തും നോപാർക്കിങ് ബോർഡുകൾ. പത്തുരൂപയുടെ സാധനം വാങ്ങാൻ നഗരത്തിലെത്തുന്ന വാഹനയാത്രക്കാർ പൊലീസിന് നൂറു രൂപ പിഴ അടക്കേണ്ടുന്ന അവസ്ഥ.
നഗരത്തിന്റെ ഘടനയും ഗതാഗതസംവിധാനവും ക്രമീകരിക്കുന്നതിൽ യാതൊരു ആസൂത്രണവുമില്ലെന്ന് വ്യക്തം. നഗരസഭാ പ്രദേശമാണെങ്കിലും അടിസ്ഥാനസൗകര്യം നോക്കിയാൽ ഗ്രാമപഞ്ചായത്തിന് തുല്യമാണ്. പൊതുപാർക്കിങിന് സൗകര്യം ഒരുക്കാൻ തയ്യാറാണെങ്കിലും സ്ഥലം ലഭിക്കുന്നില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.