കാസർകോട് ചേരൂർ കടവിൽ പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച രണ്ടര വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. കബീർ, റുക്സാന ദമ്പതികളുടെ മകൻ ഷൈബാൻ ഇന്നലെയാണ് വീടിന് സമീപത്തെ പുഴയിൽ വീണത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് ഷൈബാന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം ചേരൂർ ജുമ മസ്ജിദിൽ സംസ്കരിച്ചു. ഉച്ചയോടെ തളങ്കര ഹാർബറിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ചുണ്ടയിടാനെത്തിയവരാണ് വെള്ളത്തിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് ഷൈബാനെ കാണാതായത്. കളിക്കുന്നതിനിടെ വീടിനോട് ചേർന്നൊഴുകുന്ന ചന്ദ്രഗിരിപ്പുഴയിൽ വീണാണ് അപകടമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.