ആദിവാസികൾ മാത്രം ജീവനക്കാരായ വയനാട്ടിലെ പ്രിയദർശിനി ട്രാൻസ്പോർട്ടേഴ്സ് സഹകരണസംഘം തകർന്നു. ഭൂരിഭാഗം ബസ് സർവീസുകളും നിർത്തി. ഉദ്യോഗസ്ഥതലത്തിലെ കെടുകാര്യസ്ഥതയും, ആസൂത്രണമില്ലായ്മയുമാണ് മൂന്നു പതിറ്റാണ്ടോളം നല്ല രീതിയിൽ പ്രവർത്തിച്ച കൂട്ടായ്മയ്ക്ക് മരണമണി മുഴക്കിയത്.
ഉർവശി തിയറ്റേഴ്സ് എന്നൊക്കെ കേൾക്കുന്നതുപോലെ വയനാട്ടുകാർക്ക് ഇമ്പമുള്ളതായിരുന്നു ഈ പേര്. ആദിവാസിവിഭാഗത്തിലെ ചെറുപ്പക്കാർക്ക് തൊഴിൽ ലക്ഷ്യം വെച്ച് 1986 ലാണ് ഈ സംരംഭം യാത്ര തുടങ്ങുന്നത്. ജില്ലാകളക്ടർ ചെയർമാനും സബ്കളക്ടർ എംഡിയുമായ ഭരണസമിതിയുടെ മേൻനോട്ടത്തിലായിരുന്നു സംഘം.
2011 വരെ നല്ലരീതിയിലായിരുന്നു പ്രവർത്തനം. അതിനു ശേഷമായിരുന്നു താളം തെറ്റൽ. കെടുകാര്യസ്ഥതയും ആസൂത്രണമില്ലാത്തതും വിനയായി. ലാഭക്കണക്ക് പതുക്കെ നഷ്ടക്കണക്കായി. അറ്റകുറ്റപണികൾ നടത്താത്തതും, നികുതി അടയ്ക്കാത്തതും, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ പുതുക്കാത്തതുമൊക്കെ സർവീസുകൾ നിലയ്ക്കാൻ കാരണമായി. ദീർഘദൂരമുൾപ്പെടെയുള്ള ആകെയുള്ള എട്ട് സർവീസുകളിൽ ആറും നിർത്തി.
ബാക്കിയുള്ള രണ്ട് സർവീസുകളും നിർത്തേണ്ട അവസ്ഥയാണ്. ഇതോടെ നാൽപത് ആദിവാസിയുവാക്കളുടെ ജീവിതമാർഗവും അടഞ്ഞു.
മുമ്പ് സാമ്പത്തികപ്രതിസന്ധിവന്നപ്പോൾ സർക്കാർ സഹായം നൽകിയിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ രണ്ടു ബസുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയിരുന്നത്