ഓൺലൈനിലും ഓണവിപണിയൊരുക്കി കണ്ണൂർ കൈത്തറി. കാൻലൂം എന്ന പേരിൽ പതിനാല് കൈത്തറി സംഘങ്ങളുടെ ഉൽപന്നങ്ങളാണ് ആമസോൺവഴി വിൽപന നടത്തുന്നത്. ഇതിനു പുറമെ കണ്ണൂര്‍ ടൗണിൽ പ്രത്യേക കൈത്തറി മേളയും ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ കൈത്തറിയുടെ പെരുമ ഇനി ഓൺലൈൻവഴിയും അതിര്‍ത്തി കടക്കും. ഷർട്ട്, സാരി, മുണ്ട്, കിടക്കവിരികൾ തുടങ്ങി നാന്നൂറിലധികം ഉൽപന്നങ്ങളാണ് ഓൺലൈനിൽ ആവശ്യക്കാരെ കാത്തിരിക്കുന്നത്. മിതമായ നിരക്കിൽ ഇവ വീട്ടിലെത്തും. നിറങ്ങളും ഡിസൈനും നോക്കി തിരഞ്ഞെടുക്കാം. ഓണത്തിനോട് അനുബന്ധിച്ച് പ്രത്യേക ഡിസൈനുകളും കൈത്തറി സംഘങ്ങൾ ഒരുക്കിയിട്ടുണ്ട്.
പതിവുപോലെ കണ്ണൂർ ടൗണിൽ കൈത്തറി മേളയും ആരംഭിച്ചിട്ടുണ്ട്. 82 സ്റ്റാളുകളാണ് ഇവിടെയുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ള കൈത്തറി സംഘങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളും വാങ്ങാം. ഇരുപത് ശതമാനം റിബേറ്റും നൽകുന്നുണ്ട്. എട്ട് കോടി രൂപയുടെ വിൽപനയാണ് മേളയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.