കോഴിക്കോട് തൊണ്ടായാടിലെ വായനശാല സംരക്ഷിക്കുമെന്ന് ജില്ലാകലക്ടർ യുവി ജോസ്. കാട് കേറി നശിച്ച വായനശാല കെട്ടിടം കലക്ടർ സന്ദർശിച്ചു. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ വായനശാലയെ കുറിച്ചുള്ള മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ഒരു പതിറ്റാണ്ടിലേറെയായി അക്ഷരവെളിച്ചം കാണാതെ കിടന്ന വായനശാലയുടെ മുറ്റത്തേക്ക് ഒടുവിൽ ജില്ലാകലക്ടറെത്തി. ഇങ്ങനെയൊരു വായനശാലയും ഭൂമിയും റവന്യു വകുപ്പിന്റെ കൈവശമുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. റവന്യുഏറ്റെടുത്തതാണെന്ന കാര്യം രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം വായനശാലയുടെ പ്രതാപം വീണ്ടെടുക്കാൻ വേണ്ടത് ചെയ്യുമെന്ന് കലക്ടർ ഉറപ്പു നൽകി,
അന്യംനിന്നുപോയ വായനശാല റവന്യുവകുപ്പേറ്റെടുത്തെങ്കിലും ഒരു പുരോഗതി ഉണ്ടായിരുന്നില്ല.നാടിന്റെ നാഡീസ്പന്ദനമായിരുന്ന ഒരു വായനശാലയുടെ ഗതികേടിനെ കുറിച്ച് മനോരമ ന്യൂസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ സ്ഥലം സന്ദർശിച്ച് നടപടി ഉറപ്പാക്കിയത്.