ഏഴുദിനരാത്രങ്ങൾ നാടുചുറ്റിയ മൂന്നു കാട്ടാനകൾ കാടുകയറിയതോടെ പാലക്കാട്ടുകാർക്ക് താൽക്കാലികാശ്വാസം. ഇന്നലെ രാത്രി ദേശീയപാത മുറിച്ചുകടന്ന കാട്ടാനകൾ മുണ്ടൂർ വനത്തിലേക്കാണ് നീങ്ങിയത്. കാട്ടാനകൾ തിരികെ ഇറങ്ങാതിരിക്കാന്‍ താപ്പാനകളെ ഉപയോഗിച്ച് നിരീക്ഷണം തുടരും.
കഴിഞ്ഞ മൂന്നിന് മുണ്ടൂർമലയിറങ്ങിയ മൂന്നുകൊമ്പന്മാർക്ക് മുന്നിൽ നാടൊന്നാകെ വിറച്ചെങ്കിലും കാട്ടാനകൾ ആരെയും ഉപദ്രവിക്കാതെ കാടുകയറിയത് ആശ്വാസമായി. ഏഴാംദിവസം മുണ്ടൂരിനും കല്ലടിക്കോടിനും മധ്യേ വടക്കുംപുറത്ത് നിലയുറപ്പിച്ച കാട്ടാനകൾ ദേശീയപാത മുറിച്ചു കടന്നതോടെ വനത്തിലേക്കുളള വഴിതെളിഞ്ഞു.
മൂന്നരമണിക്കൂർ ദേശീയപാതയിലെ ഗതാഗതം തടഞ്ഞും ജനങ്ങളെ ഒഴിപ്പിച്ചുമായിരുന്നു കാട്ടാനകൾക്ക് വഴിയൊരുക്കിയത്. പടക്കവും പന്തവുമായി കാട്ടാനകൾക്ക് പിന്നാലെ വനപാലകരും. മുണ്ടൂർമലയിലേക്കാണ് കാട്ടാനകളെ കയറ്റിവിട്ടത്.
ഇതിനോടകം മാങ്കുറുശി, പെരുങ്ങോട്ടുകുറുശി , ഒറ്റപ്പാലം പാലപ്പുറം , തൃശൂർ ജില്ലയിലെ തിരുവില്വാമല തുടങ്ങി ഒരാഴ്ചകൊണ്ട് നൂറ്റിയൻപത് കിലോമീറ്ററെങ്കിലും ജനവാസമേഖലയിലൂടെയായിരുന്നു കാട്ടാനകളുടെ യാത്ര. ഭാരതപ്പുഴയിലെ നീന്തലൊക്കെ നല്ല കാഴ്ചകളായി. കൃഷിനാശമൊഴിച്ചാൽ കൊമ്പന്മാർ ഉപദ്രവകാരികളായില്ല. നാട്ടിലിറങ്ങിയ കാട്ടാനകളെ കാടുകയറ്റിയ വനപാലകർക്കാണ് ബിഗ്സല്യൂട്ട്. വീണ്ടും കാട്ടാനകൾ നാട്ടിലിറങ്ങുമെന്നതിനാൽ ഇവരുടെ ഉത്തരവാദിത്വം തീരുന്നില്ല.