മുത്തങ്ങ ചെക്പോസ്റ്റിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ലോറിയിൽ നിന്നും പിടികൂടിയത് വൻ സ്‌ഫോടക വസ്തു ശേഖരം. പിടിച്ചെടുത്ത ചാക്കുകളിൽ നിരോധിച്ച അമോണിയം നൈട്രേറ്റും ഉണ്ടെന്നാണ് സംശയിക്കുന്നത്. നാല് പേരെ കസ്റ്റഡിയിൽ എടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് മുത്തങ്ങ ചെക്പോസ്റ്റിൽ നിന്നും രാവിലെ 8 മണിയോടെയാണ് ലോറി പിടി കൂടിയത്. കർണാടക രജിസ്‌ട്രേഷനിലാണ് വണ്ടി. തൃശൂർ ദേശമംഗലം സ്വദേശികളായ സത്യനേശൻ, കൃഷ്ണകുമാർ തമിഴ്നാട് സ്വദേശികളായ രംഗനാഥൻ സുരളി കൃഷ്ണൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്നു എന്നാണ് ഇവർ പറഞ്ഞത്.
സവാള ചാക്കുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു ലോറി. പിന്നീട് നടത്തിയ പരിശോധനയിൽ ഇവക്കി അടിയിൽ ഇരുന്നൂറോളം കാർഡ് ബോർഡ് പെട്ടികൾ കണ്ടെത്തി. പാറമടകളിൽ ഉപയോഗിക്കുന്ന നിയോ ജെൽ ആണ് ഇതിൽ. ഇത് കൂടാതെ മുപ്പതോളം ചാക്കുകളും ഉണ്ട്. ഇതിൽ നിരോധിക്കപ്പെട്ട അമോണിയം നൈട്രേറ്റ് ഉണ്ടെന്നാണ് സംശയം. ബോംബു സ്‌ക്വാഡ് പരിശോധന തുടരുകയാണ്. ലോറിക്ക് എസ്കോർട്ട് വന്ന കാറും പോലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്.