ആലപ്പുഴയിലെ നെല്ല് സംഭരണത്തിൽ പുതിയ പ്രതിസന്ധി. സംഭരിക്കുന്ന നെല്ലിന് മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതാണ് പ്രശ്നം സൃഷ്ടിക്കുന്നത് . ഒരു ക്വിന്‍റല്‍ നെല്ലിന് 6 കിലോഗ്രാം കിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. ഇത്രയും കിഴിവ് നൽകാനാവില്ലെന്ന് കർഷകര്‍ പറയുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നീർക്കുന്നം നാനേകാട് പാടശേഖരത്തിലെ കർഷകരുടെ പ്രതിസന്ധി ഒഴിയുന്നില്ല . കർഷക റജിസ്ട്രേഷനിൽ പോസ്റ്റ് ഓഫീസ് ഏതെന്ന് രേഖപ്പെടുത്താൻ വിട്ടുപോയപ്പോള്‍ നെല്ല് സംഭരണം വൈകി. ഒരു ക്വിൻറൽ നെല്ലിന് 6 കിലോഗ്രാം കിഴിവ് വേണമെന്നാണ് സംഭരണത്തിനെത്തിയ മില്ലുടമകളുടെ ആവശ്യം.കടുത്ത വേനലിൽ കൊയ്ത നെല്ലിന് ഈര്‍പ്പത്തിന്‍റെ പേരില്‍ 6 കിലോഗ്രം കിഴിവ് അംഗീകരിക്കാൻ കഴിയില്ലെന്ന് കര്‍ഷകര്‍.
സംഭരണം തടസപ്പെട്ടതോടെ 800 ക്വിന്‍റല്‍ നെല്ല് റോഡിൽക്കിടക്കുകയാണ്. പാഡി ഓഫീസർമാർ മില്ലുടമകളോടൊപ്പമാണെന്ന പരാതി കര്‍ഷകര്‍ക്കുണ്ട് .വേനൽ മഴ പെയ്താല്‍ റോഡിലിട്ടിരിക്കുന്ന നെല്ല് നശിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക