അട്ടപ്പാടി താവളം കുറവന്‍കണ്ടി ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്നത് കാരണമുണ്ടായ യാത്രാപ്രതിസന്ധിക്ക് പരിഹാരം. മുപ്പത് ലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക റോഡ് നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിക്കും. റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് കിലോമീറ്ററുകള്‍ ചുറ്റിയാണ് ബസ് ഉള്‍പ്പെടെ കടന്നുപോകുന്നത്.
മൂന്ന് മാസം മുന്‍പ് കുറവന്‍കണ്ടി ഭാഗത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ മഴയില്‍ റോഡ് വിണ്ടുകീറി. ഭാരം കൂടിയ വാഹനങ്ങള്‍ പൂര്‍ണമായും യാത്ര ഒഴിവാക്കി. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പന്ത്രണ്ട് കിലോമീറ്ററിലധികം ചുറ്റിയാണ് ഇരുവശത്തേക്കും കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക റോഡ് നിര്‍മിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി കേരള റോഡ് ഫണ്ട് ബോര്‍ഡ് മുപ്പത് ലക്ഷം രൂപ അനുവദിച്ചെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ.
കുറവന്‍കണ്ടിയില്‍ തകര്‍ന്ന റോഡിനോട് ചേര്‍ന്ന് പൈപ്പ് സ്ഥാപിച്ച് ക്വാറി വേസ്റ്റും മണ്ണും നിറച്ച് താല്‍ക്കാലിക വഴിയൊരുക്കും. ഒന്നര മാസത്തിനുള്ളില്‍ താല്‍ക്കാലിക പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. കുറവന്‍കണ്ടി ഭാഗത്ത് തകര്‍ന്ന റോഡിന്റെ നിര്‍മാണം പിന്നീട് കിഫ്ബി വഴി മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണാർക്കാട് ചിന്നതടാകം റോഡ് നിർമ്മാണത്തിൽ കിഫ്ബിയുടെ മെല്ലെപ്പോക്കിനെതിരെ വ്യാപക പ്രതിഷേധമുണ്ട്