എറണാകുളം വടക്കൻപറവൂരില്‍ പെരിയാറിന് കുറുകെ പ്രതീകാത്മക പാലമൊരുക്കി നാട്ടുകാരുടെ പ്രതിഷേധം. കുന്നുകര-കരുമാല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെയും, സ്ഥാനാര്‍ഥികളുടെയും ശ്രദ്ധനേടാനായിരുന്നു നാട്ടുകാരുടെ ശ്രമം.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ഫലമില്ലാതെ വന്നതോടെ നാട്ടുകാരുണ്ടാക്കിയ കിടിലന്‍ പാലമാണിത്. ടയര്‍ ട്യൂബില്‍ വായുനിറച്ചും, വഞ്ചി നിരത്തിയിട്ടും മൂന്നുറുമീറ്റര്‍ നീളത്തിലാണ് പാലം ഒരുക്കിയത്. മുള നിരത്തി കരയുമായി ബന്ധിപ്പിക്കുകയും ചെയ്തു. എല്ലാം റെഡിയായി കഴിഞ്ഞപ്പോള്‍ ഒരു ഉഗ്രന്‍ ഉദ്ഘാടനവും നടത്തി. കുന്നുകര, കരുമാല്ലൂര്‍ പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലത്തിനായി മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ നാട്ടുകാരെത്തിയിട്ടും ഫലമുണ്ടായില്ല. സ്ഥാനാർഥികളുടെ പ്രകടനപത്രികയിൽ പാലം ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ശ്രദ്ധ ക്ഷണിക്കല്‍ പ്രതിഷേധ വേദിയിലെത്തിയ കളമശ്ശേരി മണ്ഡലത്തിലെ LDF സ്ഥാനാർഥി പി.രാജീവ് ജയിച്ചാല്‍ പാലം യാഥാര്‍ഥ്യമാക്കുമെന്ന് പറഞ്ഞു.