ഇടുക്കി തേക്കടി - മൂന്നാർ പാതയിലെ അഞ്ചാം മൈലിൽ കടുവയിറങ്ങി. രാത്രി കാറിലെത്തിയ യാത്രക്കാരാണ് കടുവയെ കണ്ടത്. കഴിഞ്ഞ മാസം ചെങ്കരയിലും, സ്പ്രിംങ്ങ് വാലിയിലും നാട്ടുകാർ പുലിയെ കണ്ടിരുന്നു.
ഏറെ കാലത്തിന് ശേഷമാണ് ഈ മേഖലയില്‍ കടുവയിറങ്ങിയെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാറിൽ നിന്ന് കുമളിയിലേയ്ക്ക് വന്ന ഡ്രൈവർമാരാണ് കടുവയെ കണ്ടത്. രാത്രിയിലെത്തിയ വാഹനത്തിന്റെ വെളിച്ചം കണ്ടതോടെ റോഡിൽ നിന്ന് സമീപത്തെ കൃഷിയിടത്തിലേയ്ക്ക് കടുവ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു, എന്നാല്‍ കൃഷിയിടത്തിന്റെ ചുറ്റുവേലി തടസമായതോടെ കടുവ മറുഭാഗത്തെ കുറ്റിക്കാട്ടിലേയക്ക് ഒാടിമറഞ്ഞു. ഈ സമയം കാറിനു പിന്നാലെ എത്തിയ 2 ലോറി ഡ്രൈവർമാരും കടുവയെ കണ്ടു.
കഴിഞ്ഞ മാസം ചെങ്കരയിലും, സ്പ്രിംങ്ങ് വാലിയിലും പുലിയെ കണ്ടതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യ മൃഗങ്ങൾക്ക് പുറമെ കടുവയും കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയത് കർഷകരെ ഭീതിയിലാക്കി.