കോട്ടയത്ത് മഴയ്ക്ക് പിന്നാലെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നത് സംബന്ധിച്ച് ഭൗമശാസ്ത്ര വിഭാഗം പരിശോധന ആരംഭിച്ചു. മണ്ണിന്‍റെ ബലക്കുറവും ഭൂമിക്കുള്ളിലെ മര്‍ദവുമാണ് കിണര്‍ ഇടിഞ്ഞുതാഴാനുള്ള കാരണം. മലയോരമേഖലയില്‍ നാല് കിണറുകളാണ് രണ്ട് ദിവസത്തിനിടെ ഇടിഞ്ഞ് താഴ്ന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്രമഴയ്ക്ക് പിന്നാലെയാണ് ജില്ലയുടെ മലയോരമേഖലയില്‍ കിണറുകള്‍ ഒനൊന്നായി ഇടിഞ്ഞ് താഴ്ന്നത്. നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായ നാല് കിണറുകളും മീനച്ചിൽ താലൂക്കിലാണ്. ഈരാറ്റുപേട്ട അരുവിത്തുറ ചാലിൽ അജിത്തിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഒടുവിൽ ഇടിഞ്ഞുതാഴ്ന്നത്.
വെള്ളം കയറിയ കിണർ തേകി വൃത്തിയാക്കി തൊഴിലാളി പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം. തലനാരിഴയ്ക്കാണ് തൊഴിലാളി രക്ഷപ്പെട്ടത്. പൂഞ്ഞാർ പനച്ചിപ്പാറയിൽ രണ്ട് കിണറുകളും ഇടിഞ്ഞു താഴ്ന്നു. ഈ സ്ഥലങ്ങളിലാണ് ഭൗമശാസ്ത്ര വിദഗ്ദര്‍ പരിശോധന നടത്തിയത്. 2018ന് ശേഷം ഈ പ്രതിഭാസം വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കിണര്‍ ഇടിഞ്ഞു താഴുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകളും നല്‍കാറുണ്ട്. ചിലപ്പോള്‍ കിണറ്റിലെ വെള്ളം പൂര്‍ണമായും വറ്റിപോകും. ചിലപ്പോള്‍ കിണറിനുള്ളില്‍ നിന്ന് മുഴക്കവും തൊട്ടുപിന്നാലെ വെള്ളം ഉയര്‍ന്നുവരുന്നതും കാണാം. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കിണറിന്‍റെ പരിസരത്തു നിന്ന് മാറണമെന്നും വിദഗ്ദര്‍ നിര്‍ദേശിക്കുന്നു.