ആലപ്പുഴയില്‍ മുടങ്ങിയ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ അന്തിമഘട്ടത്തില്‍. ചോര്‍ച്ച പരിഹരിച്ച് രാത്രി വൈകി തന്നെ പമ്പിങ് ആരംഭിക്കാനായേക്കും. നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതിലെ അഴിമതി ഉള്‍പ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നാെള സമരം തുടങ്ങും. മറ്റന്നാളാണ് കോണ്‍ഗ്രസ് പ്രതിഷേധം.
രണ്ടര മീറ്റർ നീളത്തിലാണ് പൈപ്പിൽ പൊട്ടൽ ഉണ്ടായത്. ഈഭാഗം മുറിച്ചുമാറ്റി. പുതിയ പൈപ്പുകള്‍ എത്തിച്ച് അവ ഘടിപ്പിച്ചു. നിലവില്‍ 1000 എംഎം. എച്ച്ഡിപിഇ പൈപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. 1400 മീറ്റര്‍ ഭാഗത്താണ് ഇവയില്‍ വ്യാപകമായി പൊട്ടലുണ്ടായിരിക്കുന്നത്. ആലപ്പുഴയ്ക്ക് കുടിവെള്ളമാണ് മുടങ്ങുന്നതെങ്കില്‍ തകഴിക്കാര്‍ക്കിത് ജലബോംബാണെന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്നു. അത്രമാത്രമുണ്ട് ദുരിതം
തകഴിയില്‍ 1084 മീറ്ററും കേളമംഗലത്ത് 440 മീറ്ററും അടക്കം ഒന്നരകിലോമീറ്റര്‍ര്‍ റോഡിലാണ് ഇനി ശാശ്വത പരിഹാരം എന്ന നിലയില്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കേണ്ടത്. ഇതുവഴിയുള്ള ഗതാഗതത്തിന് പ്രശ്നമുണ്ടാവരുത്, കുടിവെള്ളം മുടങ്ങുകയും ചെയ്യരുത്. ചെറുതല്ല വരുംദിവസങ്ങളിലെ പ്രതിസന്ധി. ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ആര്‍.ഒ.പ്ലാന്റ്, കുഴല്‍കിണര്‍, ടാങ്കര്‍ ലോറികള്‍ തുടങ്ങി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കുടിവെള്ളം വീടുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം