തൊടുപുഴ പട്ടയക്കുടിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം അടച്ചുപൂട്ടാന്‍ കൂടുതല്‍ സമയം അനുവദിച്ച് പഞ്ചായച്ച് അധികൃതര്‍. ഫാം പൂട്ടിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഉടമ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പഞ്ചായത്ത് നിലപാട് മയപ്പെടുത്തിയത്. ഫാമിലെ പന്നികളെ മറ്റ് കേന്ദ്രത്തിലേക്ക് മാറ്റാൻ പ്രവാസിയായ വനിത സംരംഭകയ്ക്ക് സമയം നീട്ടി നല്‍കി.
വണ്ണപ്പുറം സ്വദേശി കല്ലുങ്കൽ ബിന്ദു തോമസ് ആണ് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ചത്.പട്ടയക്കുടിയിൽ പ്രവർത്തിച്ച അനധികൃത പന്നിഫാമിന് എതിരെ മാസങ്ങൾ ആയി പ്രദേശവാസികൾ പ്രക്ഷോഭത്തിൽ ആയിരുന്നു. ഫാമിന് എതിരെ നാട്ടുകാർ ഹൈകോടതിയെ സമിപിച്ച് ഫാം പൂട്ടാൻ കോടതി ഉത്തരവ് വാങ്ങി. വൻ പൊലിസ് സന്നാഹത്തോടെ ഉത്തരവ് നടപ്പാക്കാൻ എത്തിയ വണ്ണപ്പുറം പഞ്ചാത്ത് സെക്രട്ടറിയുടെ മുൻപിൽ വച്ചാണ് ബിന്ദു പെട്രോൾ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പോലിസ് ഉടൻ ബിന്ദുവിന്റെ കൈയ്യിലെ ലൈറ്റർ ബലമായി പിടിച്ചു വാങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
പെടോൾ ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന ബിന്ദു ആശുപത്രി വിട്ടു. വെറ്റിനറി ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ഫാമിലെ 84 പന്നികളെ മറ്റ് കേന്ദ്രത്തിലേക്ക് മാറ്റാൻ കൂടുതൽ സമയം അനുവദിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് പഞ്ചായത്ത് അറിയിച്ചു.