അശാസ്ത്രീയ പാറപൊട്ടിക്കല്‍ കാരണം തുരങ്കങ്ങളുടെ മുകള്‍ഭാഗത്തെ മലയില്‍ മണ്ണ് ഇളകിയ നിലയിൽ. തുരങ്കത്തിലേക്കുള്ള സര്‍വീസ് റോഡിലെ യാത്ര ഭാഗ്യപരീക്ഷണമാകും.
തുരങ്കപാതകളുടെ നിര്‍മാണമായിരുന്നു ആദ്യത്തെ ആശങ്ക. ഇരട്ട തുരങ്കപാതകളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ഒരു തുരങ്കം ഏതുസമയത്തും തുറക്കാന്‍ കഴിയുന്ന പാകത്തിലുമാണ്. പക്ഷേ, പ്രശ്നം അതല്ല. ഇടയ്ക്കിടെ മണ്ണിടിച്ചില്‍ തുടരുന്നതാണ് കുഴപ്പം. വലിയ പാറക്കാല്ലുകള്‍ താഴേയ്ക്കു പതിക്കുന്നു. ഏതുസമയത്തും അപകടം സംഭവിക്കാവുന്ന സാഹചര്യം. തുരങ്കത്തിലേക്കുള്ള സര്‍വീസ് റോഡിലൂടെ യാത്ര ചെയ്താല്‍ മനസിലാകും അതിഭീകരമായ അപകടാവസ്ഥ. ഈയിടെ റോഡിലേക്കു വീണ കൂറ്റന്‍ പാറക്കല്ല് നീക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. സര്‍വീസ് റോഡിന്‍റെ ഒരു വശത്തുള്ള മലയില്‍ നിന്ന് ഏതുസമയത്തും മരങ്ങള്‍ താഴേയ്ക്കു വീഴാനും സാധ്യതയേറെ.
നിലവിലെ ദേശീയപാതയുടെ ഒരു ഭാഗത്തും മണ്ണിടിഞ്ഞ സ്ഥിതിയാണ്. മണല്‍ചാക്കുകളിട്ടാണ് താല്‍ക്കാലികമായി ബലപ്പെടുത്തിയിട്ടുള്ളത്. വലിയ കണ്ടെയ്നര്‍ ലോറികള്‍ ഇതുവഴി പോകുന്നുണ്ട്. നിലവിലെ , ദേശീപയ പാത വീണ്ടും ഇടിഞ്ഞാല്‍ കുതിരാന്‍ ഭാഗം അടച്ചിടേണ്ടി വരും.