കാലവര്‍ഷത്തില്‍ തകര്‍ന്ന മൂന്നാറിലെ എസ്റ്റേറ്റ് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് ഇതുവരെയും പരിഹാരമായില്ല . ആശുപത്രിയിലെത്താന്‍ പോലും ഗതാഗത സൗകര്യമില്ലാത്തതിനാല്‍ നാട്ടുകാര്‍ വലയുകയാണ്. സ്ക്കൂളിലേയ്ക്കുള്ള വഴിയിടിഞ്ഞ് പോയതോടെ വിദ്യാര്‍ഥികളും പ്രതിസന്ധിയിലായി.
മഴയിലും മണ്ണിടിച്ചിലിലും തകര്‍ന്ന മൂന്നാര്‍ മേഖലയിലെ എസ്റ്റേറ്റ് റോഡുകളുടെ പുനര്‍ നിര്‍മ്മാണം എങ്ങുമെത്താതായതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ് എസ്റ്റേറ്റിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളി കുടുംബങ്ങള്‍. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആശുപത്രിയില്‍ സമയത്തെത്തിക്കാന്‍ എത്തിക്കാന്‍ കഴിയാതെ തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ട നടുക്കത്തില്‍ നിന്ന് നെറ്റിക്കുടി എസ്റ്റേറ്റ് ഇനിയും മോചിതമായിട്ടില്ല. എസ്റ്റേറ്റിലേയ്ക്കുള്ള രണ്ട് റോഡുകളും കാലവര്‍ഷക്കെടുതിയില്‍ ഒലിച്ച് പോയതോടെ നാട്ടുകാര്‍ക്ക് പുറത്തേയ്ക്കുള്ള വഴികളടഞ്ഞു.
എസ്റ്റേറ്റില്‍ നിന്ന് മൂന്നാറിലേയ്ക്കുള്ള ഗ്രാംസ്ലാന്‍ഡ് റോഡും ഒലിച്ചുപോയി. ഇതോടെ സ്കൂൾ കുട്ടികളും ദുരിതത്തിലായി രാവിലെ എഴുമണിക്ക് പുറപ്പെട്ടാൽ മാത്രമേ പത്തു മണിക്കെങ്കിലും സ്കുളിൽ എത്താൻ കഴിയു മലയിടിഞ്ഞ് ഈ ഭാഗത്ത് നാലു ഏക്കറാണ് ഒലിച്ചു പോയത്. ഗൂഡാര്‍വിള, സൈലന്റ് വാലി, നെറ്റിക്കുടി, തുടങ്ങിയ പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്. മൂന്നാറില്‍ നിന്നും ദേവികുളം സിഗ്‌നല്‍ പോയിന്റ് വഴി ഗൂഡാര്‍വിളയ്ക്ക് പോകുന്ന വഴി ഒലിച്ചു പോയി. അഞ്ഞൂറടിയോളം ഒലിച്ചു പോയ റോഡ് പുനര്‍നിര്‍മ്മിക്കുവാന്‍ പോലും സാധിക്കാത്ത നിലയിലായി. റോഡുകളില്‍ വിള്ളല്‍ വീണ സ്ഥലങ്ങള്‍ നിരവധിയാണ്.