എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന്‍ കായലിൽ ചാടിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ മാനസിക പീഡനം മൂലമാണ് കൃഷ്ണന്‍ കായലില്‍ ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യാക്കുറിപ്പെഴുതി കായലിൽ ചാടിയ വി.കെ കൃഷണനെ കണ്ടെത്താന്‍ തിരച്ചിൽ തുടരുകയാണ്.
സിപിഎം നേതാവും എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ.കൃഷ്ണന്‍ രണ്ടുമാസം മുന്‍പ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായിരുന്നു. പാര്‍ട്ടി വേണ്ടത്ര പിന്തുണയ്ക്കാത്തതിനാലാണ് അവിശ്വാസപ്രമേയം പാസായതെന്ന് പ്രദേശത്ത് പ്രചാരണമുണ്ടായിരുന്നു. ഭരണം നഷ്ടമായതോടെ സിപിഎം പ്രാദേശിക നേതൃത്വത്തില്‍ നിന്ന് കൃഷ്ണന് മാനസിക പീഡനം നേരിടേണ്ടിവന്നിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ വൈപ്പിൻ കർത്തേടം സഹകരണ ബാങ്കിൽ നടന്ന തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട് ശക്തമായ വിഭാഗീയത നിലനിന്നിരുന്നു. സിപിഎം ഏരിയ സെക്രട്ടറി ദിലീപ്കുമാർ അടക്കം കൃഷ്ണന്റെ അടുത്ത സുഹൃത്തുക്കള്‍ പാര്‍ട്ടിവിട്ട് സിപിഐയില്‍ ചേര്‍ന്നതിലും ആക്ഷേപം കേള്‍ക്കേണ്ടിവന്നു. അന്ന് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു മാറിനിന്ന കൃഷ്ണന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് വീണ്ടും സജീവമായതും പഞ്ചായത്ത് പ്രസിഡന്റ് ആയതും. അവിശ്വസായത്തിലൂടെ പുറത്തായി രണ്ടുമാസം പിന്നിടുമ്പോഴാണ് ആത്മഹത്യാ കുറിപ്പെഴുതിവച്ച് കായലിൽ ചാടിയത്. എന്നാൽ ആരോപണങ്ങൾ സിപിഎം പ്രാദേശിക നേതൃത്വം നിഷേധിച്ചു. കായലിൽ ചാടിയ കൃഷ്ണനായി തിരച്ചിൽ തുടരുകയാണ്. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍.