സ്വതന്ത്ര വ്യോമകേന്ദ്രം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി

coast-guard
SHARE

തീരസംരക്ഷണസേനയുടെ സ്വതന്ത്ര വ്യോമകേന്ദ്രം കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. കൊച്ചി രാജ്യാന്തരവിമാനത്താവളത്തോടു ചേർന്നു നിർമിച്ച എയർ എൻക്ലേവ്,  തീരസംരക്ഷണസേന ഡയറക്ടർ ജനറൽ രാജേന്ദ്രസിങ് ഉദ്ഘാടനം ചെയ്തു. കേരള തീരത്തെ തീരസംരക്ഷണസേനയുടെ നിരീക്ഷണങ്ങൾ കൂടുതൽ കാര്യക്ഷമമാകാൻ എയർ എൻക്ലേവ് ഉപകരിക്കും.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്ന് 10 ഏക്കറിലധികം വരുന്ന സ്ഥലത്താണ് തിരസംരക്ഷണസേനയുടെ എയർ എൻക്ലേവ് സ്ഥാപിച്ചിരിക്കുന്നത്. നാവികസേനയുടെ  ദക്ഷിണമേഖലാ ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംവിധാനമാണ് നെടുമ്പാശേരിയിലേക്ക് മാറിയത്. മംഗലാപുരം മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളുടെ നിരീക്ഷണത്തിന്റെ ചുമതല നെടുമ്പാശേരിയിലെ എയർ എൻക്ലേവിനായിരിക്കും. എയർ എൻക്ലേവ് പൂർണസജ്ജമാകുന്നതോടെ കോസ്റ്റ് ഗാർഡിന്റെ അഞ്ച് ഡോണിയർ വിമാനങ്ങളടക്കം ഇവിടേക്ക് മാറ്റും. നേടുമ്പാശേരി വിമാനത്താവളം വഴി സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതോടെ കോസ്റ്റ് ഗാർഡ് പ്രവർത്തനങ്ങൾ ഊർജിതമാകുമെന്ന് വെസ്റ്റേൺ റീജിയൻ കമാൻഡർ കെ.ആർ. നോട്യാൽ പറഞ്ഞു.

2013ൽ ആരംഭിച്ച എയർ എൻക്ലേവിന്റെ നിർമാണം നാലുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. കേരളത്തിനു പുറമേ കർണാടകയിലും മഹാരാഷ്ട്രയിലും സ്വതന്ത്ര വ്യോമകേന്ദ്രങ്ങൾ ഈവർഷം തന്നെ പ്രവർത്തനം തുടങ്ങും. 

MORE IN CENTRAL
SHOW MORE