സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കലോത്സവ വേദികളിലേക്ക് ജന പ്രവാഹം. നിറഞ്ഞ വേദിയിലാണ് ഇന്നലെ രാത്രി ഏറെ വൈകിയും സംഘനൃത്ത മത്സരം നടന്നത്.
മഴയും വെയിലുമൊന്നും കലയ്ക്കും കലാകാരന്മാർക്കും തടസമാകാത്ത കാഴ്ച. തിമർത്തു പെയ്ത മഴയിൽ ആശ്രമ മൈതാനം ചെളിക്കുളമായി. സംഘ നൃത്ത മത്സരം അരമണിക്കൂറോളം നിർത്തി വച്ച ശേഷമാണ് പുനരാരംഭിച്ചത്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കലോത്സവ മേളം കാണാൻ വേദികളിലേയ്ക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.നാടോടി നൃത്തം, മോണോ ആക്ട് തുടങ്ങിയവയായിരുന്നു വേദികളിലെ ആകർഷണം. ഇതിനിടെ വൃന്ദവാദ്യ മത്സരം നടത്താനുള്ള സാങ്കേതിക സൗകര്യങ്ങളുടെ കുറവ് മൂലം വേദി മാറ്റി.
വേദി ഒന്നിൽ നടന്ന ഹൈ സ്കൂൾ വിഭാഗം സംഘ നൃത്തം പുലർച്ചെ വരെ നീണ്ടു. അവധി ദിവസമായതിനാൽ ഇന്നലെ എല്ലാ വേദികളും ജനനിബിഢമായിരുന്നു.