സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പ്രധാനവേദിയായ കൊല്ലത്തെ ആശ്രാമം മൈതാനം പൂര്‍ണമായും ശുചീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആദ്യഘട്ട ശുചീകരണം നടത്തിയെങ്കിലും കലക്ടറുമായി ആലോചിച്ച് ശുചീകരണത്തിന് പ്രത്യേക സംവിധാനമൊരുക്കും. ഹരിത പ്രോട്ടോകോള്‍ പ്രകാരമാണ് കലോല്‍സവം നടത്തുക.
എഴുപതേക്കറിലായി വ്യാപിച്ചുകിടക്കുന്ന ആശ്രാമം മൈതാനമാണ് സംസ്ഥാനസ്കൂള്‍ കലോല്‍സവത്തിന്റെ പ്രധാനവേദി. കൂടുതല്‍ ആളുകള്‍ എത്തുന്നയിടമായതിനാല്‍ വൃത്തിയാകണം. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ഡ്രൈവ് നടത്തിെയങ്കിലും പൂര്‍ണമായില്ല. പന്തല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൂടുതലായി നീക്കം ചെയ്തത്. മൈതാനത്തിന്റെ പലഭാഗങ്ങളിലും കുപ്പികളും മറ്റ് മാലിന്യങ്ങളും കിടക്കുന്നുണ്ട്. കലക്ടറുമായും കോര്‍പറേഷനുമായും ആലോചിച്ച് ശുചീകരണത്തിന് സംവിധാനമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ശേഖരിച്ച പ്ളാസ്റ്റിക് ഉപയോഗിച്ച് അലങ്കാര നിര്‍മിതി ഒരുക്കി മൈതാനത്ത് പ്രത്യേക പവലിയന്‍ മുഖേന ബോധവല്‍ക്കരണ സന്ദേശം നല്‍കാനാണ് തീരുമാനം.
ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹരിത വിളംബര ജാഥയില്‍ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കലോല്‍സവത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന പ്രദേശം പ്ളാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കും.
Minister V Sivankutty said that the grounds of the ashram in Kollam will be completely cleaned