കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കെ റെയിലും അതിവേഗവും അതിരിടലും കുറ്റിപറിക്കലുമൊക്കെയായിരുന്നു വിഷയം. ഇന്നിപ്പോളും സംഗതി കെ റെയിലാണ്. പക്ഷേ കുറ്റിപറിക്കല്‍ തല്‍ക്കാലമില്ല. എന്നാല്‍ വീടുകളില്‍ ചെല്ലുമ്പോളുള്ള ബഹളത്തിന് കുറവില്ല. ഒരേഒരു വ്യത്യാസം മാത്രം. ഇന്ന് ബോള്‍ സിപിഎമ്മിന്‍റെ കാലിലാണ്. തിരിച്ചടി കിട്ടിയത് ബിജെപിക്കും. കെ റെയില്‍ വിശദീകരണവുമായി ഇടതുപക്ഷം വീടുകയറിയത് കണ്ടപ്പോള്‍ അത് കോപ്പിയടിക്കാന്‍ ബിജെപി ഒരു ശ്രമം നടത്തി. സംഗതി പാളിപ്പോയി. കേന്ദ്രമന്ത്രി വി മുരളീധരനാണ് സ്വയം ഇതിനായി ഇറങ്ങിത്തിരിച്ചത്. ആ യാത്ര കേരളത്തിന് നല്‍കിയ ചിരിനിമിഷങ്ങളിലേക്ക് സ്വാഗതം
കാര്യം വിദേശകാര്യമാണ് മുരളീധര്‍ജിയുടെ വകുപ്പ് എങ്കിലും സ്വദേശകാര്യമാണ് കക്ഷിക്ക് പ്രിയം. എന്നുവച്ചാല്‍ കേരളാ കാര്യം. അങ്ങനെയൊരു കേരളാ കാര്യ വകുപ്പ് ഉണ്ടാക്കി തന്നെ അതിന്‍റെ ചുമതലയിലേക്കാക്കാന്‍ മുരളീധര്‍ജി സാക്ഷാല്‍ മോദിജിയോട് പലകുറി പറഞ്ഞതാണ്. കേരള കാര്യം നോക്കിയശേഷം സമയമുണ്ടേല്‍ വിദേശകാര്യം നോക്കിയാല്‍ മതി എന്ന തത്വത്തിലുള്ള ഉറപ്പ് മോദിജീ മുരളീജിക്ക് നല്‍കിയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും പുള്ളി സ്ഥിരം നാട്ടിലുണ്ട്. കെ റെയില്‍ കുറ്റി പതിച്ച വഴികളിലൂടെ ഒരു യാത്രക്ക് മുരളീധര്‍ജി തീരുമാനിച്ചു. സംഗതി കൈയ്യടിയും വൈറലും നേടാനുള്ള വകുപ്പാണല്ലോ.
മുരളീധര്‍ജിയുടെ നിഴല്‍ കണ്ടപ്പോളേ വീട്ടുകാര്‍ ജയ് വിളി തുടങ്ങി. തന്‍റെ പ്രശസ്തിയോര്‍ത്ത് മുരളീധരന്‍ സ്വയം പുളകിതനായി. ജനനായകന്‍ എന്നൊക്കെയാണ് വീട്ടുകാര്‍ വിളിച്ചു കൂവുന്നത്. ചിരിച്ച മുഖവുമായി ചെന്നങ്ങ് കേറിക്കൊടുത്തു
ബുദ്ധിപരമായ നീക്കമായിരുന്നെങ്കിലും കടുത്ത സിപിഎം കുടുംബത്തിലാണ് മുരളീധര്‍ജി എത്തിയത്. ചെന്നു കയറിയത് സിംഹത്തിന്‍റെ മടയില്‍. സിംഹം സ്ഥലത്തുണ്ടായിരുന്നു. കടിച്ചങ്ങ് കീറി. അതായി അവസ്ഥ. സഹോദരീ എന്നൊക്കെ വിളിച്ചു നോക്കി. ഏറ്റില്ല. ആപത്ത് സമയങ്ങളില്‍ ദൈവത്തെ വിളിക്കണമെന്നൊക്കെ പണ്ടു മുതലേ കേട്ടു ശീലിച്ചതുകൊണ്ട് രണ്ടും കല്‍പ്പിച്ച് ദൈവത്തെ കൂട്ടുവിളിച്ചു